IPL 2024: മത്സരത്തിന് തൊട്ടുമുമ്പ് ഞാൻ അദ്ദേഹവുമായി സംസാരിച്ചു, അയാളുടെ ഉപദേശം എന്നെ സഹായിച്ചു: അഭിഷേക് ശർമ്മ

പവർ ഹിറ്റിങ്ങിൻ്റെ ആവേശകരമായ പോരാട്ടത്തിൽ, സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ അഭിഷേക് ശർമ്മ ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറി നേടി താരമായിരിക്കുകയാണ്. ഇന്നലെ ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) എട്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ 277/3 എന്ന കൂറ്റൻ സ്കോറിലേക്ക് ടീമിനെ നയിക്കാൻ, വെറും 16 പന്തിൽ അദ്ദേഹം തന്റെ അർദ്ധ സെഞ്ച്വറി പ്രകടനം പൂർത്തിയാക്കി.

23 പന്തിൽ മൂന്ന് ബൗണ്ടറികളും ഏഴ് സിക്‌സറുകളും ഉൾപ്പടെ 63 റൺസ് നേടിയ അദ്ദേഹത്തിൻ്റെ മിന്നുന്ന പ്രകടനം ഐപിഎല്ലിലെ എക്കാലത്തെയും ഉയർന്ന സ്കോർ എസ്ആർഎച്ച് നേടിയതിൽ വലിയ പങ്കുവഹിച്ചു. മത്സരത്തിന് ശേഷം, യുവ ഓൾറൗണ്ടർ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാൻ ലാറയുമായി നടത്തിയ ചാറ്റ് തൻ്റെ ഭാവി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചു എന്നും താരം പറഞ്ഞു.

192 സ്‌ട്രൈക്ക് റേറ്റിൽ 485 റൺസുമായി 2023-24 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോററായി ഫിനിഷ് ചെയ്‌ത അഭിഷേക് സമീപകാല സീസണുകളിൽ മികച്ച ഫോമിലാണ്. ഈ സീസണിൽ മികച്ച പ്രകടനം തുടർന്നാൽ ഭാവിയിൽ ഇൻഡ്യൻ ടീമിൽ എത്താനുള്ള നിലവാരം താരത്തിന് ഉണ്ടെന്ന് ഇന്നലത്തെ ഒറ്റ ഇന്നിങ്‌സോടെ ആരാധകർക്ക് മനസിലായി.

പ്ലെയർ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അഭിഷേക് പറഞ്ഞു, “മുൻ അഭിമുഖത്തിലും ഞാൻ പറഞ്ഞു, ആഭ്യന്തര സീസൺ ഞങ്ങൾക്ക് വളരെയധികം ആത്മവിശ്വാസം നൽകുന്നു, ബാറ്റർമാർക്കുള്ള സന്ദേശം ലളിതമാണ്, പുറത്തുപോയി സ്വയം പ്രകടിപ്പിക്കൂ ആക്രമണം നടത്താനായിരുന്നു പദ്ധതി, ഹെഡിനൊപ്പം ബാറ്റ് ചെയ്യുന്നത് ഞാൻ ആസ്വദിച്ചു, അവൻ എൻ്റെ പ്രിയപ്പെട്ട ബാറ്റർമാരിൽ ഒരാളാണ്, ഞാൻ അവനെ അഭിനന്ദിക്കുന്നു.”

“എൻ്റെ സോണിൽ ആണെങ്കിൽ എനിക്ക് ആക്രമിച്ച് കളിക്കാൻ ലാറ എനിക്ക് അനുവാദം തന്നിട്ടുണ്ട്. ഞാൻ ഏത് പൊസിഷനിൽ കളിച്ചാലും എനിക്ക് അവസരം ലഭിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്നലെ രാത്രി ബ്രയാൻ ലാറയുമായി സംസാരിക്കാൻ എനിക്ക് അവസരം ലഭിച്ചു. അദ്ദേഹം കൂട്ടിച്ചേർത്തു.