IPL 2024: അശുതോഷിന്‍റെ കരിയര്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ച് കെകെആര്‍ ഹെഡ് കോച്ച്, ഒരുപാട് കണക്കുകള്‍ തീര്‍ന്ന മത്സരം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കോച്ചിംഗ് സ്റ്റാഫിനെ നയിക്കുന്ന ചന്ദ്രകാന്ത് പണ്ഡിറ്റ് വിവാദങ്ങളില്‍ പുതിയ ആളല്ല. മുന്‍ കെകെആര്‍ താരം ഡേവിഡ് വെയ്സ് പരിചയസമ്പന്നരായ വിദേശ കളിക്കാരോടു പോലും അദ്ദേഹം കര്‍ക്കശമായി പെരുമാറുന്നുവെന്ന് ആരോപിച്ച് അദ്ദേഹത്തെ തീവ്രവാദി കോച്ച് എന്ന് പോലും മുദ്രകുത്തിയിരുന്നു. കെകെആറിന്റെ പരാജയത്തില്‍ മുഖ്യ പരിശീലകന് നിര്‍ണായക പങ്കുണ്ടെന്നും താരം ആരോപിച്ചു. ഇപ്പോഴിതാ, പഞ്ചാബ് കിംഗ്സിന്റെ പുതിയ ബാറ്റിംഗ് സെന്‍സേഷനായ അശുതോഷ് ശര്‍മ്മ പണ്ഡിറ്റിനെക്കുറിച്ചു പറഞ്ഞ പഴയ ഒരു അഭിമുഖം വൈറലായിരിക്കുകയാണ്.

ഐപിഎലില്‍ ഗുജറാത്തിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ അശുതോഷ് 17 പന്തില്‍ 31 റണ്‍സെടുത്ത് ശശാങ്ക് സിംഗുമായി ചേര്‍ന്ന് ഒരു മാച്ച് വിന്നിംഗ് കൂട്ടുകെട്ടുണ്ടാക്കി പഞ്ചാബിന്റെ തിരിച്ചുവരവ് വിജയത്തിന് തിരക്കഥയൊരുക്കി. അദ്ദേഹം മികച്ച സ്ട്രോക്കുകള്‍ കളിച്ചു. ശിഖര്‍ ധവാന്‍, ഇര്‍ഫാന്‍ പത്താന്‍, സഞ്ജയ് മഞ്ജരേക്കര്‍ എന്നിവര്‍ അദ്ദേഹത്തിന്റെ കഴിവുകളെ പ്രശംസിച്ചു.

ആഭ്യന്തര ക്രിക്കറ്റില്‍ റെയില്‍വേസിനുവേണ്ടി കളിച്ച അശുതോഷ് ടി20 ഫോര്‍മാറ്റിലെ വേഗമേറിയ ഫിഫ്റ്റിയെന്ന യുവരാജ് സിംഗിന്റെ റെക്കോര്‍ഡ് തകര്‍ത്ത താരമാണ്. യുവരാജിനേക്കാള്‍ കുറഞ്ഞ പന്തില്‍ (11 പന്തില്‍) താരം അര്‍ധസെഞ്ചുറി തികച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഗ്രൂപ്പ് സി മത്സരത്തില്‍ അരുണാചല്‍ പ്രദേശിനെതിരെയാണ് ഇരുപത്തിയഞ്ചുകാരന്‍ ഈ റെക്കോര്‍ഡ് നേടിയത്.

2018-ല്‍ മധ്യപ്രദേശിനായി ടി20 അരങ്ങേറ്റം കുറിച്ച ശര്‍മ്മ, 2019-ല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സംസ്ഥാനത്തിനായി അവസാനമായി കളിച്ചു. പണ്ഡിറ്റ് എംപിയുടെ മുഖ്യ പരിശീലകനായപ്പോള്‍, അശുതോഷ് കഷ്ടകാലം തുടങ്ങി. മൂന്ന് സീസണുകളിലേക്ക് താരം ടീമിലേക്ക് പരിഗണിക്കപ്പെട്ടില്ല.

‘പോണ്ടിച്ചേരിക്കെതിരെ എംപിക്ക് വേണ്ടി എന്റെ അവസാന ഇന്നിംഗ്സില്‍ 84 റണ്‍സാണ് ഞാന്‍ നേടിയത്. എന്നാല്‍ മിസ്റ്റര്‍ പണ്ഡിറ്റിന് തന്റെ പ്രവര്‍ത്തന രീതികളുണ്ടായിരുന്നു. ഒരു ഫോര്‍മാറ്റിലും എന്നെ ടീമില്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. ഇത് എനിക്ക് ബുദ്ധിമുട്ടുള്ള നിമിഷമായിരുന്നു” താരം ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

”എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് കാണുന്നത് ഹൃദയഭേദകമായിരുന്നു. എന്റെ ബാല്യകാല പരിശീലകന്‍ ഭൂപന്‍ ചൗഹാന്‍ എന്നെ പിന്തുണച്ചു, എന്നാല്‍ ഞാന്‍ റെയില്‍വേയ്ക്ക് വേണ്ടി കളിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് കഴിഞ്ഞ സീസണില്‍ അദ്ദേഹം അന്തരിച്ചു. ഞാന്‍ തിരിച്ചുവരുമെന്ന് അവനറിയാമായിരുന്നു” താരം കൂട്ടിച്ചേര്‍ത്തു. ഐപിഎലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ആക്രമണോത്സുകതയോടെ കളിക്കാമെന്ന് പ്രതീക്ഷയിലാണ് അശുതോഷ്.