IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഗുജറാത്ത് ടൈറ്റന്‍സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി. വിരാട് കോഹ്ലിയും ഫാഫ് ഡു പ്ലെസിസും ചേര്‍ന്ന് 5.5 ഓവറില്‍ 92/0 എന്ന സ്‌കോറിലെത്തിയെങ്കിലും, ആതിഥേയര്‍ പിന്നീട് ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. എന്നിരുന്നാലും, ദിനേഷ് കാര്‍ത്തിക് തന്റെ ടീമിന് അനുകൂലമായി കളി അവസാനിപ്പിക്കാന്‍ സമര്‍ത്ഥമായി കളിച്ചു.

മത്സരത്തില്‍ കോഹ്ലി 27 പന്തില്‍ നാല് സിക്സും രണ്ട് ഫോറും സഹിതം 42 റണ്‍സ് നേടി. ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഫ്രാഞ്ചൈസിക്കെതിരെ 155.55 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിംഗ്. എന്നിരുന്നാലും കോഹ്ലിയുടെ ഇഴഞ്ഞ ബാറ്റിംഗ് ശൈലി ഏറെ വിമര്‍ശിക്കപ്പെടുന്നുണ്ട്. ഇപ്പോഴിതാ
കോഹ്‌ലിക്കു പിന്തുണയുമായി രംഗത്തുവന്നിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ പേസ് ഇതിഹാസം വസീം അക്രം. ഈ വിവാദങ്ങളെല്ലാം അനാവശ്യമാണെന്നും കോഹ്‌ലിയുടെ ബാറ്റിംഗില്‍ ഒരു കുഴപ്പവുമില്ലെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

എന്തു തരത്തിലുള്ള വിമര്‍ശനമാണ് വിരാട് നേരിട്ടു കൊണ്ടിരിക്കുന്നത്? ഒരു താരം 150 സ്ട്രൈക്ക് റേറ്റില്‍ സെഞ്ച്വറി നേടുന്നുണ്ടെങ്കില്‍ അതില്‍ എന്താണ് പ്രശ്നം? ടീം (ആര്‍സിബി) ജയിച്ചുകൊണ്ടിരുന്നാല്‍ വിമര്‍ശനങ്ങള്‍ ഒരിക്കലുമുണ്ടാവില്ല. ആര്‍സിബിയുടെ ക്യാപ്റ്റനായിരുന്നപ്പോള്‍ കോഹ്ലിക്കു മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴും അദ്ദേഹത്തിനു മേല്‍ സമ്മര്‍ദ്ദം തന്നെയാണുള്ളത്.

ആര്‍സിബിക്കു വേണ്ടി വിരാട് സ്‌കോര്‍ ചെയ്യുന്നുണ്ട്. പക്ഷെ ഒരു താരത്തിനു മല്‍സരം ജയിപ്പിക്കാന്‍ സാധിക്കില്ല. അദ്ദേഹത്തെ വിമര്‍ശിക്കുന്നത് അനാവശ്യമായിട്ടാണ്. ഇതു ശരിയായ കാര്യമല്ല. ദീര്‍ഘകാലത്തേക്കു നോക്കിയാല്‍ കോഹ്‌ലിയില്‍ ഇനിയുമൊരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്. 16 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഐപിഎല്ലില്‍ എന്തുകൊണ്ടാണ് തങ്ങളുടെ പ്രകടനത്തിന്‍ സ്ഥിരത ഇല്ലാത്തതെന്നു ആര്‍സിബി ചിന്തിക്കണം. അവരുടെ ബാറ്റിംഗിനു കുഴപ്പമില്ല. പക്ഷെ ബോളിംഗ് ദുര്‍ബലമാണ്- അക്രം വിലയിരുത്തി.