സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ മുൻ ബൗളിംഗ് പരിശീലകൻ ഡെയ്ൽ സ്റ്റെയ്ൻ അടുത്തിടെ ഇന്ത്യൻ താരം ഉമ്രാൻ മാലിക്കിന്റെ കരിയറിൽ സംഭവിച്ച പതനത്തെക്കുറിച്ച് സംസാരിച്ചു. ഐപിഎൽ 2022 ലും 2023 ലും ഹൈദറെഅബാദിനെ പരിശീലിപ്പിച്ച സ്റ്റെയ്ൻ, മാലിക്കിന്റെ ബോളിങ് രീതികൾ അടുത്ത് കണ്ട ആളാണ്. യുവതരത്തിന്റെ കരിയറിൽ തുടക്കം ഉണ്ടായിരുന്ന ഹൈപ്പും പിന്നെ എന്താണ് സംഭവിച്ചതെന്നും അദ്ദേഹം ഇപ്പോൾ വിശദീകരിച്ചിരിക്കുന്നു.
2022 ലെ ഐപിഎല്ലിൽ സീസണിൽ മികച്ച ബൗളറായിരുന്നു മാലിക്. 14 മത്സരങ്ങളിൽ നിന്ന് 22 വിക്കറ്റുകൾ അദ്ദേഹം നേടി. ആ സീസണിൽ അദ്ദേഹം മണിക്കൂറിൽ 156.9 കിലോമീറ്റർ വേഗതയിൽ ആണ് പന്തെറിഞ്ഞത്. 2022 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം 18 മത്സരങ്ങൾ (10 ഏകദിനങ്ങളും എട്ട് ടി20 ഐകളും) കളിച്ച് 24 വിക്കറ്റുകൾ നേടി. എന്നിരുന്നാലും, 2023 ലേക്ക് വന്നപ്പോൾ, ശരിക്കുമൊരു തല്ലുകൊള്ളി ബോളറായി മാറി.
2023 ലെ ഐപിഎല്ലിൽ മാലിക് മികച്ച പ്രകടനം കാഴ്ചവച്ചില്ല, എട്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റുകൾ മാത്രമാണ് നേടിയത്. അദ്ദേഹത്തിന്റെ ഇക്കണോമി റേറ്റ് 10.85 ആയിരുന്നു. 2024 സീസണിൽ ഒരു മത്സരം മാത്രമാണ് അദ്ദേഹം കളിച്ചത്, ഒരു ഓവറിൽ 15 റൺസ് വിട്ടുകൊടുത്തു. ഇക്കാരണത്താൽ, 2025 ലെ ഐപിഎല്ലിൽ ടീം അദ്ദേഹത്തെ നിലനിർത്തിയില്ല.
സ്റ്റെയ്ൻ പറഞ്ഞത് ഇങ്ങനെ:
“ഒരു ഫാസ്റ്റ് ബൗളർ തന്റെ വേഗത എപ്പോൾ വിവേകപൂർവ്വം ഉപയോഗിക്കണമെന്ന് അറിഞ്ഞിരിക്കണം” – ഉമ്രാൻ മാലിക്കിനെക്കുറിച്ച് ഡെയ്ൽ സ്റ്റെയ്ൻ
ഒരു അഭിമുഖത്തിൽ സംസാരിക്കുമ്പോൾ, വേഗതയിൽ മാത്രമല്ല, കൃത്യതയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം താരത്തെ ഓർമിപ്പിച്ചു. “ഒരു ഫെരാരിക്ക് ആറ് ഗിയറുകൾ ഉള്ളതുപോലെ, നിങ്ങൾ അവയെല്ലാം ഉപയോഗിക്കേണ്ടതില്ല. ഒരു ഫാസ്റ്റ് ബൗളർ തന്റെ വേഗത എപ്പോൾ ബുദ്ധിപൂർവ്വം ഉപയോഗിക്കണമെന്ന് അറിഞ്ഞിരിക്കണം,” സ്റ്റെയ്ൻ പറഞ്ഞു.
മാലിക് വേഗത്തിൽ പന്തെറിയുന്നതിൽ അമിത ശ്രദ്ധ പുലർത്തിയെന്നും അത് അദ്ദേഹത്തിന് തിരിച്ചടി ആയെന്നും മുൻ പരിശീലകൻ ഓർമിപ്പിച്ചു “ചിലപ്പോൾ, ഒരു കളിക്കാരൻ 60,000 ആരാധകർ ആർപ്പുവിളിക്കുമ്പോൾ, ‘ഞാൻ മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ പന്തെറിയണം’ എന്ന് ചിന്തിച്ചേക്കാം. എന്നാൽ പ്ലാൻ പോലെ നടന്നില്ലെങ്കിൽ അത് തിരിച്ചടി. നല്ല രീതിയിൽ തല്ല് വാങ്ങും.”
താരത്തിന്റെ ബുദ്ധിമുട്ടുകൾക്കിടയിലും, 2025 ഐപിഎൽ ലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) മാലിക്കിനെ സ്വന്തമാക്കി. ഇടുപ്പിന് പരിക്കേറ്റ് ഇപ്പോഴും സുഖം പ്രാപിച്ചിട്ടില്ലാത്തതിനാൽ അദ്ദേഹം ഇതുവരെ കെകെആറിന്റെ പരിശീലന ക്യാമ്പിൽ ചേർന്നിട്ടില്ലെന്നാണ് റിപ്പോർട്ട്.