2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) മോശം പ്രകടനത്തിന് ശേഷം മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ബാസിത് അലി രാജസ്ഥാൻ റോയൽസ് (ആർആർ) ബാറ്റ്സ്മാൻ യശസ്വി ജയ്‌സ്വാളിന് കർശന മുന്നറിയിപ്പ് നൽകി രംഗത്ത്. സീസണിൽ മോശം തുടക്കമാണ് താരത്തിന് കിട്ടിയത്. ഓപ്പണറായി ഇറങ്ങുന്ന ജയ്‌സ്വാൾ 21.40 ശരാശരിയിലും 127.38 സ്ട്രൈക്ക് റേറ്റിലും 107 റൺസ് മാത്രം ആണ് ഇതുവരെ നേടിയത്.
ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ (ജിടി) ആർആർ 58 റൺസിന്റെ കനത്ത തോൽവി ഏറ്റുവാങ്ങിയ മത്സരത്തിൽ ഏഴ് പന്തിൽ നിന്ന് ആറ് റൺസ് നേടിയാണ് ജയ്‌സ്വാൾ പുറത്തായത്. ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ ഗുജറാത്തിന്റെ അർഷാദ് ഖാന്റെ ബൗളിംഗിൽ ഒരു ലോഫ്റ്റ് കട്ട് ഷോട്ട് പരീക്ഷിക്കുന്നതിനിടെ അദ്ദേഹം ഫീൽഡറെ ഡീപ്പിൽ കണ്ടെത്തി പുറത്താക്കുക ആയിരുന്നു.
ഏപ്രിൽ 5 ന് മുള്ളൻപൂരിൽ പഞ്ചാബ് കിംഗ്സിനെതിരെ (പിബികെഎസ്) നടന്ന മത്സരത്തിൽ നേടിയ അർദ്ധസെഞ്ച്വറിയിലൂടെ യുവതാരം പ്രതീക്ഷയുടെ ലക്ഷണങ്ങൾ കാണിച്ചു, പക്ഷേ ജിടിക്കെതിരായ മോശം പ്രകനത്തോടെ അദ്ദേഹം തുടങ്ങിയിടത്ത് തന്നെ തിരിച്ചെത്തി. ക്രിക്കറ്റിനോടുള്ള അഭിനിവേശത്തെ സായ് സുദർശനെ ബാസിത് അലി പ്രശംസിച്ചു, അതേസമയം ജയ്‌സ്വാളിന്റെ വിശപ്പ് നഷ്ടം ആയി എന്നും ഇപ്പോള് പ്രിത്വി ഷായുടെ വൈബിലാണ് താരം എന്നും ബാസിത് പറഞ്ഞു.
“ഞാൻ ആദ്യമായി സായ് സുദർശനെ കണ്ടപ്പോൾ, അദ്ദേഹത്തിന് 27 അല്ലെങ്കിൽ 28 വയസ്സ് പ്രായമുണ്ടെന്ന് ഞാൻ കരുതി. പക്ഷേ, അടുത്തിടെ അദ്ദേഹത്തിന്റെ ഒരു അഭിമുഖം കണ്ടപ്പോൾ, അദ്ദേഹത്തിന് 23 അല്ലെങ്കിൽ 24 വയസ്സ് മാത്രമേ ഉള്ളൂ എന്ന് ഞാൻ മനസ്സിലാക്കി. അദ്ദേഹത്തിന്റെ മുഖത്തും കണ്ണുകളിലും ക്രിക്കറ്റ് ഉണ്ട്, അദ്ദേഹം കളിയെ വളരെയധികം സ്നേഹിക്കുന്നുവെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. അദ്ദേഹത്തിന്റെ ലക്ഷ്യം ഉന്നതിയിലെത്തുക എന്നതാണ്.”
“പക്ഷെ ജയ്‌സ്വാളിനെ നോക്കുക. അവന് ക്രിക്കറ്റിനോട് വിശപ്പും ഇല്ല ദാഹവും ഇല്ല. ഒരു താത്പര്യവും ഇല്ലാതെയാണ് ക്രിക്കറ്റ് കളിക്കുന്നത് എന്ന് തോന്നും. പണ്ട് പ്രിത്വി ഷാ ഇതുപോലെ ആയിരുന്നു. മിടുക്കനായി വന്നിട്ട് പിന്നെ അവൻ ക്രിക്കറ്റ് മറന്നിട്ട മറ്റ് പലതിലും ശ്രദ്ധിക്കാൻ തുടങ്ങി. അതോടെ കരിയർ തീർന്നു. ജയ്‌സ്വാൾ അവനെ മാതൃകയാക്കരുത്.”
ഒരു കാലത്ത് അടുത്ത സച്ചിൻ എന്നൊക്കെ പറഞ്ഞ് എല്ലാവരും പുകഴ്ത്തിയ ഷാ പിന്നെ അലസമായ ജീവിത രീതികളും ക്രിക്കറ്റിന് പുറത്തുള്ള ഇടപെടലുകളും കാരണം ഇപ്പോൾ ഒരു ടീമിലും ഇടമില്ലാത്ത അവസ്ഥയിലാണ് നിൽകുന്നത്.