IPL 2025: അമ്മാതിരി ഉടായിപ്പൊന്നും ഇവിടെ നടക്കില്ല, വിദേശ താരങ്ങൾക്ക് താക്കീത് നൽകി ബിസിസിഐ; പുതിയ തീരുമാനത്തിലൂടെ ടീമുകളുടെ ആഗ്രഹം നിറവേറ്റി

പുതിയ ഐപിഎൽ നിയമങ്ങൾ പ്രകാരം, ലേലത്തിൽ ഒപ്പുവെച്ചതിന് ശേഷം സീസണിൽ നിന്ന് പിന്മാറുന്ന കളിക്കാർക്ക് ടൂർണമെൻ്റിൽ നിന്നും ലേലത്തിൽ നിന്നോ രണ്ട് വർഷത്തെ വിലക്ക് ലഭിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. 2025 സീസണിലെ കളിക്കാരെ നിലനിർത്തൽ, റൈറ്റ്-ടു-മാച്ച് ഓപ്ഷനുകൾ എന്നിവയിൽ ഉൾപ്പടെ ഇത്തവണത്തെ ലേലത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും.

ഐപിഎൽ ലേലത്തിൽ ഒപ്പിട്ടതിന് ശേഷം കളിക്കാർ പിന്മാറുന്നത് വലിയതും ഏറെ ചർച്ച ചെയ്യപ്പെടുന്നതുമായ വിഷയമാണ്, പ്രത്യേകിച്ച് വിദേശ കളിക്കാർക്കിടയിൽ. ഇത്തരം കളിക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനോട് (ബിസിസിഐ) ഇന്ത്യൻ ക്രിക്കറ്റ് വിദഗ്ധരും ടീമുകളും ആവശ്യപ്പെട്ടിരുന്നു. കാരണം വമ്പൻ പ്ലാനോടെ ഒരു താരത്തെ ടീമിൽ എത്തിക്കുകയും ശേഷം അവർ പിന്മാറുകയും ചെയ്താൽ അത് ടീമുകൾക്ക് പണിയാകുന്ന കാഴ്ചയും ഈ കാലഘട്ടത്തിൽ അവർ കണ്ടിട്ടുണ്ട്.

കളിക്കാരുടെ ലേലത്തിൽ രജിസ്റ്റർ ചെയ്യുകയും ലേലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ശേഷം, സീസൺ ആരംഭിക്കുന്നതിന് മുമ്പ് സ്വയം ലഭ്യമല്ലാതായാൽ, ടൂർണമെൻ്റിലും കളിക്കാരുടെ ലേലത്തിലും പങ്കെടുക്കുന്നതിൽ നിന്ന് 2 സീസണുകളിൽ വിലക്ക് നേരിടേണ്ടിവരുമെന്ന് ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു. ഓണററി സെക്രട്ടറി ജയ് ഷാ തന്നെയാണ് ഈ കാര്യം സ്ഥിതീകരിച്ചിട്ടിരിക്കുന്നത്.

പരിക്കുകൾ, ദേശിയ ടീമിന്റെ മത്സരങ്ങൾ തുടങ്ങിയ കാരണങ്ങളാൽ ചില കളിക്കാർ പിന്മാറുന്നു. എന്നിരുന്നാലും, ചില ഫ്രാഞ്ചൈസികൾക്ക് ഇത് കാരണം ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്.

Read more