ചെപ്പോക്കിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഉണ്ടായ കനത്ത തോൽവിക്ക് പിന്നാലെ എംഎസ് ധോണിയെ ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറക്കാൻ ധൈര്യപ്പെടാത്തതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) പരിശീലക സംഘത്തെ വിമർശിച്ചു. 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് സിഎസ്‌കെ തകർന്നു വീണെങ്കിലും ധോണി ഒമ്പതാം നമ്പറിലാണ് ബാറ്റ് ചെയ്യാൻ ഇറങ്ങിയത്.
ക്രിക്ക്ബസിൽ സംസാരിക്കവെ, പരിചയസമ്പത്ത് ഉണ്ടായിട്ടും ധോണിയെ നേരത്തെ അയയ്ക്കാനുള്ള ധീരമായ തീരുമാനം സിഎസ്‌കെ മാനേജ്‌മെന്റ് നടത്താതിരുന്നതിനെ തിവാരി അപലപിച്ചു. പരിശീലക സംഘത്തിന്റെ “ധൈര്യക്കുറവ്” മൂലമാണ് ഇത് സംഭവിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും അവരുടെ സമീപനത്തെ ചോദ്യം ചെയ്യുകയും ചെയ്തു.
“16 പന്തിൽ നിന്ന് 30 റൺസ് നേടി പുറത്താകാതെ നിൽക്കാൻ കഴിയുന്ന എം.എസ്. ധോണിയെപ്പോലുള്ള ഒരു ബാറ്റ്സ്മാൻ എങ്ങനെ നേരത്തെ ഉയർന്നുവന്നില്ല എന്നത് എനിക്ക് മനസ്സിലാകാത്ത കാര്യമാണ്. നിങ്ങൾ ജയിക്കാൻ വേണ്ടി തന്നെയാണ് കളിക്കുന്നത്, അല്ലേ?” മജോജ് തിവാരി ചോദിച്ചു.
“ആ പരിശീലക സംഘത്തിന് (സിഎസ്‌കെ) എംഎസ് ധോണിയോട് ഓർഡർ മുകളിലേക്ക് മാറ്റാൻ പറയാൻ ധൈര്യമില്ല. അദ്ദേഹം തീരുമാനിച്ചുകഴിഞ്ഞാൽ, മാത്രം അതൊക്കെ നടക്കും ” അദ്ദേഹം കൂട്ടിച്ചേർത്തു.
പവർപ്ലേയ്ക്കുള്ളിൽ മൂന്ന് വിക്കറ്റുകൾ നഷ്ടപെട്ട ചെന്നൈക്ക് കാര്യമായ ഒന്നും ചെയ്യാൻ ആയില്ല. റൺ റേറ്റ് കുതിച്ചുയർന്നിട്ടും, രവിചന്ദ്രൻ അശ്വിനെയും രവീന്ദ്ര ജഡേജയെയും ധോണിക്ക് മുമ്പായി അയച്ചു, ഇത് ആരാധകരെ കൂടുതൽ അലോസരപ്പെടുത്തി. പതിനാറാം ഓവറിൽ ധോണി ബാറ്റ് ചെയ്യാൻ എത്തിയപ്പോഴേക്കും കളി തോറ്റിരുന്നു .