IPL 2025: വിൻ്റേജ് ധോണി മാഡ്‌നെസ്സ്, കളം നിറഞ്ഞ് പഴയ പുലിക്കുട്ടിയായി ധോണി; ആ റണ്ണൗട്ട് ഒകെ സാധിക്കുന്നത് നിങ്ങൾക്ക് മാത്രമെന്ന് ആരാധകർ; വീഡിയോ കാണാം

“ധോണിക്ക് പഴയത് പോലെ ബാറ്റിംഗ് ഒന്നും പറ്റില്ല, ഈ പ്രായത്തിൽ അയാൾക്ക് ഓടി കളിക്കാനും പഴയത് പോലെ പന്ത് റീഡ് ചെയ്യാനും ഒന്നും പറ്റില്ല” 43 ആം വയസിൽ അയാളുടെ യൗവ്വനകാലത്ത് ചെയ്തത് പോലെ ഉള്ള കാര്യങ്ങൾ ഇപ്പോൾ ചെയ്യാൻ പറ്റില്ല എന്ന് പറയുന്നത് സത്യം തന്നെയാണ്. യദേഷ്ടം സിക്‌സും ഫോറും അടിക്കുന്ന സിംഗിളുകൾ ഡബിളുകൾ ആക്കിയിരുന്ന ആ ധോണിയെ ഇനി നമുക്ക് കാണാനും സാധിക്കില്ല എന്ന് ഉറപ്പാണ്. എന്നാൽ ബാറ്റിംഗിൽ ആ പഴയ പവർ ഇല്ലെങ്കിലും കീപ്പിങ്ങിലും ക്യാച്ചിങ് മികവിലും താൻ പഴയതിലും പവർ ആണെന്ന് തെളിയിക്കുകയാണ് ധോണി ഇപ്പോഴും.

ഇന്ന് ലക്നൗ സൂപ്പർ ജയന്റസിനെതിരായ മത്സരത്തിലാണ് തന്റെ പഴയ പവർ ഒന്നും വിക്കറ്റ് കീപ്പിങ്ങിലും ക്യാച്ചിങ്ങിലും ഒന്നും പോയിട്ടില്ല എന്ന് ധോണി ഒന്നും കൂടി തെളിയിച്ചത്. അതിന്റെ തുടക്കം ജഡേജയുടെ പന്തിൽ ആയുഷ് ബദോണിയെ മടക്കിയായിരുന്നു . എൽഎസ്ജിയുടെ ഇന്നിംഗ്‌സിലെ 14-ാം ഓവറിലാണ് സംഭവം നടന്നത്. രവീന്ദ്ര ജഡേജ എറിഞ്ഞ പന്ത് റീഡ് ചെയ്യുനതിൽ താരം പരാജയപെട്ടു. നേരത്തെ രണ്ട് തവണ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ബദോണിയ്ക്ക് ഇത്തവണ ഭാഗ്യമുണ്ടായില്ല, ട്രാക്കിലേക്ക് ഇറങ്ങി ഷോട്ട് കളിക്കാൻ ശ്രമിച്ച താരത്തിന് പിഴച്ചു.

പന്ത് കൈക്കലാക്കുന്നതിൽ ധോണി ഒരു പിഴവും വരുത്തിയില്ല, തുടർന്ന് ഒരു മിന്നൽപ്പിണർ പോലെ ബെയിൽസ് അദ്ദേഹം പിഴുതെറിഞ്ഞു. ഇത് കൂടാതെ നിർണായകമായ ഒരു ക്യാച്ചും അവിശ്വസനീയമായ റൺഔട്ടും നടത്തി ധോണി തന്റെ മികവ് കൂടുതൽ പ്രകടിപ്പിച്ചു. ഇതിൽ പാതിരാണ എറിഞ്ഞ അവസാന ഓവറിന്റെ രണ്ടാം പന്തിലെ റൺഔട്ടാണ് ചർച്ചാവിഷയം. അബ്‌ദുൾ സമദിന് നേരെ ലെഗ് സൈഡ് വൈഡ് എറിഞ്ഞ പാതിരാണ നിന്നപ്പോൾ ഒരു ക്വിക്ക് സിംഗിളിന് നോൺ സ്‌ട്രൈക്കർ എൻഡിൽ നിന്ന നായകൻ പന്ത്നിർദ്ദേശം നൽകുക ആയിരുന്നു. എന്നാൽ പന്തിന്റെ നിർദ്ദേശം അനുസരിച്ച് റൺ ഓടാൻ അൽപ്പം ലേറ്റായ സമദിനെ ഞെട്ടിച്ചുകൊണ്ട് ധോണിയുടെ ഒരു അണ്ടർ ആം ത്രോ നോൺ സ്‌ട്രൈക്കർ എൻഡിലേക്ക് ഓടിയ താരത്തിന്റെ കുറ്റി തെറിപ്പിച്ചു. റിവ്യൂവിന് കാത്തുനിൽക്കാതെ സമദ് നടക്കുകയും ചെയ്‌തു.

അതെ ഓവറിൽ അപകടകാരിയായ പന്തിന്റെ ഒരു തിക്ക് ടോപ് എഡ്‌ജും ധോണി കൈപ്പിടിയിൽ ഒതുക്കി. എന്തായാലും ഇപ്പോഴും തന്നെ വെല്ലാൻ ഒരു കീപ്പറും ലോകത്തിൽ ഇല്ലെന്ന് ധോണി തെളിയിക്കുന്നു. അതേസമയം മത്സരത്തിലേക്ക് ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ പോരിൽ ലക്‌നൗ സൂപ്പർ ജയൻറ്സ് ആദ്യം ബാറ്റ് ചെയ്ത് നേടിയത് 166 റൺസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്‌നൗ തുടക്കത്തിലേ പതർച്ചക്ക് ശേഷം അവസാനം മനോഹരമായി തിരിച്ചെത്തി 166 – 7 വരെ എത്തുക ആയിരുന്നു. ഏറെ കാലത്തിന് ശേഷം മനോഹരമായി കളിച്ച് അർദ്ധ സെഞ്ച്വറി നേടിയ നായകൻ റിഷഭ് പന്ത് (63) ടീമിന്റെ ടോപ് സ്‌കോറർ ആയി.