2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് പ്ലേഓഫ് യോഗ്യത കിട്ടാനുള്ള സാധ്യത നിലവിൽ വളരെ കുറവാണ് എന്നത് ഇന്നലത്തെ തോൽവിയോടെ ആരാധകർക്ക് മനസിലായി. നിലവിലെ ചാമ്പ്യന്മാരായ ടീം എട്ട് മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ പരാജയപ്പെട്ടു, പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് നിൽക്കുന്നത്. കഴിഞ്ഞ സീസണിലെ കിരീട നേട്ടത്തിൽ സംഭാവന നൽകിയ ആറ് കളിക്കാരെ നിലനിർത്തിയിട്ടും, അവരിൽ പലരും ഇതുവരെ അവസരത്തിനൊത്ത് ഉയർന്നില്ല എന്ന് തന്നെ പറയാം. എന്തായാലും തുടർ തോൽവിക്ക് പിന്നാലെ ആൻഡ്രെ റസ്സലിനെ ടീം മാനേജ്‌മെന്റ് ഉപയോഗിക്കുന്ന രീതി ശരിയല്ല എന്ന് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ അത്ഭുതപ്പെട്ടു.
അദ്ദേഹത്തിന്റെ ബാറ്റിംഗ് ഓർഡർ നിരവധി ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. വെടിക്കെട്ട് പ്രകടനം കൊണ്ട് തോൽവി ഉറപ്പിച്ച പല മത്സരത്തിലും ടീമിന് ജയം ഒരുക്കിയ താരത്തെ എന്തുകൊണ്ട് ബാറ്റിംഗ് ഓർഡറിൽ നേരത്തെ അയക്കുന്നില്ല എന്നതാണ് എല്ലാവരും ചോദിക്കുന്ന ചോദ്യം. താരം ഇതുവരെ 50 പന്തുകളിൽ താഴെ മാത്രമാണ് നേരിട്ടത് എന്നതും ശ്രദ്ധിക്കണം.
ഈഡൻ ഗാർഡൻസിൽ നടന്ന കെകെആർ vs ജിടി മത്സരത്തിനിടെ കുംബ്ലെ അഭിപ്രായം പറയുക ആയിരുന്നു . ആവശ്യമായ റൺ റേറ്റ് 12 റൺസ് കടന്നിരുന്നപ്പോളും റസലിനെ ടീം നേരത്തെ അയച്ചില്ല എന്നതാണ് കുംബ്ലെ ചോദിച്ചത്. സാഹചര്യം കൈവിട്ടപ്പോൾ പോലും അത്തരത്തിൽ ഒരു തീരുമാനം എടുക്കാത്ത കെകെആർ തോൽവി ഉറപ്പിച്ച സമയത്ത് റസലിനെ ഇറക്കിയിട്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നും മുൻ താരം ചോദിച്ചു.
“ആൻഡ്രെ റസ്സലിനെ ഡഗൗട്ടിൽ നിലനിർത്താൻ കഴിയില്ല. അദ്ദേഹത്തിന് ഇതുവരെ ഒരുപാട് പന്തുകൾ നൽകാനും കഴിഞ്ഞിട്ടില്ല . കെകെആർ അദ്ദേഹത്തെ ശരിയായി ഉപയോഗിച്ചിട്ടില്ല. ഡെത്ത് ഓവറുകളിൽ അദ്ദേഹത്തെ ഇറക്കാൻ അവർ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് മനസ്സിലായി, പക്ഷേ മത്സരം ഇതിനകം തന്നെ ടീമിന്റെ പിടി വിട്ടുപോയപ്പോൾ അത് ചെയ്യുന്നതിന്റെ പ്രയോജനം എന്താണ്,” അനിൽ കുംബ്ലെ പറഞ്ഞു.
“കഴിഞ്ഞ വർഷത്തെ വിജയിച്ച ടീമിൽ നിന്ന് ശ്രേയസ് അയ്യർ, മിച്ചൽ സ്റ്റാർക്ക്, ഫിൽ സാൾട്ട് എന്നിവർ മാത്രമാണ് പ്രധാന കളിക്കാരായി ഇല്ലാത്തത്. വെങ്കിടേഷ് അയ്യറുടെ പ്രകടനമാണ് അവരുടെ മറ്റൊരു പ്രശ്നം, അദ്ദേഹം ഇതുവരെ തിളങ്ങിയിട്ടില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.
വെങ്കിടേഷിനെ 23.75 കോടി രൂപയ്ക്ക് വാങ്ങിയെങ്കിലും ഫ്രാഞ്ചൈസിയുടെ വിശ്വാസം ന്യായീകരിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു.