ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ അഞ്ച് വിക്കറ്റിന് കീഴടക്കി അതിർണായക ജയമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. ചെന്നൈ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം എട്ട് പന്തുകൾ ബാക്കി നിൽക്കെയാണ് ഹൈദരാബാദ് മറികടന്നത്. ചെന്നൈ ബാറ്റർമാർ ഉത്തരവാദിത്വം മറന്നപ്പോൾ ഹൈദരാബാദ് ബാറ്റ്‌സ്മാന്മാർ വളരെ ബുദ്ധിപൂർവ്വം സ്കോർ പിന്തുടരുക ആയിരുന്നു.
ആദ്യത്തെ ബാറ്റ് ചെയ്ത ചെന്നൈ വളരെ എളുപ്പത്തിൽ 190 റൺ എങ്കിലും നേടും എന്ന് തോന്നിച്ച സമയത്താണ് 25 പന്തിൽ 42 റൺസെടുത്ത അരങ്ങേറ്റക്കാരൻ ഡിവാൾഡ് ബ്രേവിസിന്റെ വിക്കറ്റ് ചെന്നൈക്ക് നഷ്ടമായത്. കമിന്റു മെന്റിസ് എടുത്ത തകർപ്പൻ ക്യാച്ചിന് ഒടുവിൽ താരം മടങ്ങിയതോടെ ചെന്നൈ ചീട്ടുകൊട്ടാരം പോലെ വീണു. താരം തന്നെ ആയിരുന്നു ചെന്നൈയുടെ ടോപ് സ്‌കോറർ. താരത്തെ കൂടാതെ നന്നായി കളിച്ചത് ആയുഷ് മാത്രെ ( 30 ) ആയിരുന്നു. ധോണി 6 റൺ എടുത്ത് മടങ്ങി.
എന്തായാലും ചെന്നൈക്ക് വേണ്ടി ഇന്നലെ 21 പന്തിൽ 22 റൺ എടുത്ത ദീപക്ക് ഹൂഡയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മോശം താരം എന്നാണ് അദ്ദേഹത്തെ ആരാധകർ വിശേഷിപ്പിക്കുന്നത്. 2025 ലെ തന്റെ മുൻ മൂന്ന് ഐപിഎൽ മത്സരങ്ങളിൽ, മുംബൈ ഇന്ത്യൻസ് (എംഐ), റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി), കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) എന്നിവയ്‌ക്കെതിരെ യഥാക്രമം 3, 4, 0 എന്നീ മോശം സ്‌കോറുകൾ നേടിയു ഹൂഡ ഇന്നലെയും നിരാശപ്പെടുത്തി. മെഗാ ലേലത്തിൽ സിഎസ്‌കെ അദ്ദേഹത്തെ 1.7 കോടി രൂപയ്ക്ക് വാങ്ങുക ആയിരുന്നു . കഴിഞ്ഞ സീസണിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനായി (എൽഎസ്‌ജി) ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്ന് 145 റൺസ് മാത്രം നേടിയ ഹൂഡ ചെന്നൈയിൽ എത്തിയിട്ടും നന്നായില്ല എന്ന് പുതിയ കണക്കുകൾ കാണിക്കുന്നു.
മൊത്തത്തിൽ, ഐപിഎല്ലിൽ 122 ഇന്നിംഗ്‌സുകളിൽ നിന്ന് ഹൂഡയ്ക്ക് 1494 മാത്രമാണ് താരത്തിന് നേടാനായത്. അതും എട്ട് അർദ്ധസെഞ്ച്വറികളുൾപ്പെടെ 17.93 ശരാശരിയിൽ.
എക്‌സിൽ വന്ന ചില പ്രതികരണം ഇങ്ങനെ:
“ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം ബാറ്റ്സ്മാൻ ദീപക് ഹൂഡയായിരിക്കാം. 122 മത്സരങ്ങളിൽ നിന്ന് വെറും 17.93 ശരാശരി! ശരിക്കും, 127.73 എന്ന സ്ട്രൈക്ക് റേറ്റിൽ. അദ്ദേഹത്തിന്റെ ഒരേയൊരു മികച്ച സീസൺ 2022 ആയിരുന്നു, അവിടെ അദ്ദേഹം 451 റൺസ് നേടി, ആളുകൾ അദ്ദേഹത്തെ വിരാടുമായി താരതമ്യം ചെയ്യാൻ തുടങ്ങി.”
മറ്റൊരു ഉപയോക്താവ് ഇങ്ങനെ എഴുതി:
“ബ്രോ, ഈ ദീപക് ഹൂഡയുടെ പക്കൽ സിഎസ്‌കെ പരിശീലകരുടെ ചില മോശം ചിത്രങ്ങളോ വീഡിയോയോ ഉണ്ടെന്ന് ഞാൻ കരുതുന്നു.”