IND VS PAK: നിന്റെ രാജ്യം ഇപ്പോൾ തന്നെ തകർന്നു നിൽക്കുകയാണ്, ചുമ്മാ ചൊറിയാൻ നിൽക്കരുത്; അഫ്രീദിക്ക് മറുപടിയുമായി ധവാൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി ഇന്ത്യൻ സൈന്യത്തെക്കുറിച്ച് മോശം പരാമർശം നടത്തി ഒരു ദിവസത്തിന് ശേഷം മുൻ പാകിസ്ഥാൻ താരത്തിന് മറുപടിയുമായി ശിഖർ ധവാൻ രംഗത്ത്. ഏപ്രിൽ 22 ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ എല്ലാ പ്രശ്നങ്ങളുടെയും കാരണം ഇന്ത്യ തന്നെ ആണെന്നും ഇന്ത്യൻ സൈന്യം കഴിവില്ലാത്തവർ ആണെന്നും ഉള്ള അഫ്രീദിയുടെ വിവാദ പ്രസ്താവന വന്നത്. ആക്രമണത്തിന് ദിവസങ്ങൾക്ക് ശേഷം, 27 ടെസ്റ്റുകളും 398 ഏകദിനങ്ങളും 99 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള അഫ്രീദി, പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള ഇന്ത്യൻ സൈന്യത്തിന്റെയും മാധ്യമങ്ങളുടെയും നിലപാടിനെ പരിഹസിച്ചു.

അഫ്രീദി പറഞ്ഞത് ഇങ്ങനെ ആയിരുന്നു- “ഇന്ത്യയിൽ ഒരു പടക്കം പൊട്ടിയാൽ പോലും അവർ അതിന് പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നു. നിങ്ങൾക്ക് കശ്മീരിൽ 8 ലക്ഷം പേരുടെ സൈന്യമുണ്ട്, എന്നിട്ടും ഇത് സംഭവിച്ചു. ഇതിനർത്ഥം നിങ്ങൾ ഉപയോഗശൂന്യനാരാണ് എന്നാണ്. ജനങ്ങൾക്ക് സുരക്ഷ നൽകാൻ കഴിയുന്നില്ല എന്നാണ്,” പാകിസ്ഥാൻ വാർത്താ ചാനലായ സമ ടിവിയിൽ അഫ്രീദി പറഞ്ഞു.

“ആക്രമണം നടന്ന് ഒരു മണിക്കൂറിനുള്ളിൽ അവരുടെ മാധ്യമങ്ങൾ ബോളിവുഡായി മാറിയത് അത്ഭുതപ്പെടുത്തുന്നു. ദൈവത്തെയോർത്ത്, എല്ലാം ബോളിവുഡ് ആക്കരുത്. ഇന്ത്യയിലെ ചില ക്രിക്കറ്റ് താരങ്ങളുടെ ചിന്താഗതി നോക്കൂ. അവർ സ്വയം വിദ്യാസമ്പന്നരാണെന്ന് അവകാശപ്പെടുന്നുവെന്ന് ഞാൻ പറയുകയായിരുന്നു. രണ്ട് ക്രിക്കറ്റ് താരങ്ങൾ ഇന്ത്യയ്ക്കായി വളരെയധികം ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അവർ അംബാസഡർമാരും മികച്ച ക്രിക്കറ്റ് കളിക്കാരും ആയിരുന്നു, എന്നിട്ടും അവർ പാകിസ്ഥാനെ നേരിട്ട് കുറ്റപ്പെടുത്തുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തായാലും ഇന്ത്യൻ താരങ്ങളുടെ മറുപടി ഇതിന് പ്രതീക്ഷിച്ച സോഷ്യൽ മീഡിയക്ക് മുന്നിൽ ആദ്യം ആദ്യം അത് നൽകിയത് ധവാനായിരുന്നു. കാർഗിലിൽ ഞങ്ങൾ നിങ്ങളെ തോൽപ്പിച്ചു. നിങ്ങൾ ഇതിനകം തന്നെ വളരെ താഴ്ന്ന നിലയിലാണ്, നിങ്ങൾക്ക് എങ്ങനെ മുന്നോട്ട് പോകാൻ കഴിയും? അഭിപ്രായങ്ങൾ പറയുന്നതിനുപകരം, നിങ്ങളുടെ സ്വന്തം രാജ്യത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്ത്യൻ സൈന്യത്തെക്കുറിച്ച് ഞങ്ങൾ അഭിമാനിക്കുന്നു.” അദ്ദേഹം പറഞ്ഞു.

അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ജമ്മു കശ്മീർ നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ, വടക്ക് മുതൽ തെക്ക് വരെയും, കിഴക്ക് മുതൽ പടിഞ്ഞാറ് വരെയും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഈ ഹീനമായ പ്രവൃത്തിയുടെ വേദനയിലാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. ഈ ആക്രമണത്തിനെതിരെ മുഴുവൻ കശ്മീർ ജനങ്ങളും ഒറ്റക്കെട്ടാണെന്നും ഇത് താഴ്‌വരയിലെ “ഭീകരതയുടെ അവസാനത്തിന്റെ തുടക്കത്തെ” അടയാളപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.