ക്രിക്കറ്റിലെ ഒരു സൗന്ദര്യം കൂടി അവസാനിക്കുന്നു, വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഇതിഹാസം

21 വര്‍ഷം മുമ്പ് ആരംഭിച്ച ഐതിഹാസിക കരിയറിന് തിരശ്ശീല വീഴ്ത്താനൊരുങ്ങി ഇംഗ്ലീഷ് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായി ലോര്‍ഡ്സില്‍ നടക്കാനിരിക്കുന്ന ആദ്യ ടെസ്റ്റിന് ശേഷം താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ജെയിംസ് ആന്‍ഡേഴ്‌സണ്‍ പ്രഖ്യാപിച്ചു.

ലോഡ്‌സില്‍ നടക്കുന്ന വേനല്‍ക്കാലത്തെ ആദ്യ ടെസ്റ്റ് എന്റെ അവസാന ടെസ്റ്റായിരിക്കും. രാജ്യത്തെ 20 വര്‍ഷം പ്രതിനിധാനം ചെയ്തു എന്നത് അവിശ്വസനീയമാണ്. കുട്ടിക്കാലംതൊട്ട് ഇഷ്ടപ്പെട്ട ക്രിക്കറ്റ് കളിക്കുന്നു. ഇംഗ്ലണ്ട് ടീമില്‍നിന്ന് പുറത്തുകടക്കുന്നത് വളരെയധികം മിസ്സ് ചെയ്യും. പക്ഷേ, മാറിനില്‍ക്കാനുള്ള സമയമാണിതെന്നറിയാം. എനിക്ക് ലഭിച്ചതുപോലെ മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അനുവദിക്കുക. എന്തെന്നാല്‍ ഇതിലും വലിയ വികാരമില്ല- ആന്‍ഡേഴ്‌സന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ജൂലൈയില്‍ 42 വയസ്സ് തികയുന്ന ആന്‍ഡേഴ്‌സന്റെ ടെസ്റ്റ് അരങ്ങേറ്റം 2003ല്‍ സിംബാബ്വെയ്ക്കെതിരെ ലോര്‍ഡ്സിലായിരുന്നു. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പേസ് ബോളര്‍ അദ്ദേഹമാണ്. ടെസ്റ്റില്‍ 700 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 800 വിക്കറ്റുകളുമായി ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനും 708 വിക്കറ്റുകളുമായി ഓസ്ട്രേലിയയുടെ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണുമാണ് ആന്‍ഡേഴ്സണ് മുന്നിലുള്ളത്.

187 ടെസ്റ്റില്‍ നിന്ന് 700 വിക്കറ്റുകളും 194 ഏകദിനങ്ങളില്‍ നിന്ന് 269 വിക്കറ്റുകളും 19 ടി20 മത്സരങ്ങളില്‍ നിന്നായി 18 വിക്കറ്റുകളും ആന്‍ഡേഴ്സണ്‍ സ്വന്തമാക്കിയിട്ടുണ്ട്.