ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ലെ തങ്ങളുടെ നാലാം ജയം സ്വന്തമാക്കി പഞ്ചാബ് കിംഗ്‌സ് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തിയിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ 7 വിക്കറ്റിന് പരാജയപെടുത്തിയാണ് പഞ്ചാബ് വിജയയിച്ചുകയറിയത്. ചെന്നൈയെ സംബന്ധിച്ച് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയപ്പോൾ അവർക്ക് കാര്യങ്ങൾ അത്ര അനുകൂലം ആയിരുന്നില്ല. ബാറ്റർമാർ റൺ കണ്ടെത്താൻ ശരിക്കും വിഷമിച്ചപ്പോൾ ടോപ് സ്‌കോറർ ആയ നായകൻ ഋതുരാജിന്റെ സ്കോർ 62 ആയിരുന്നു. പക്ഷെ 129 മാത്രമായിരുന്നു സ്ട്രൈക്ക് റേറ്റ്.

അവസാന ഓവറുകളിലേക്ക് വന്നപ്പോൾ ചെന്നൈ റൺ ഉയർത്തുമെന്ന് കരുതിയെങ്കിലും ധോണി ഉൾപ്പടെ ഉള്ള ഫിനിഷർമാർക്ക് തങ്ങളുടെ റോൾ ചെയ്യാൻ പറ്റിയില്ല. 11 പന്തിൽ 14 റൺ മാത്രമാണ് ധോണിക്ക് നേടാനായത്. ഇന്നിങ്സിൽ ഒരു ബൗണ്ടറിയും ഒരു സിക്‌സും ഉൾപ്പെട്ടിട്ടുണ്ട്. എംഎസ് ധോണിയുടെ സാന്നിധ്യം പലപ്പോഴും ആരാധകരെ ആവേശം കൊള്ളിക്കുമ്പോൾ, ചെന്നൈ പഞ്ചാബ് മത്സരത്തിൽ ധോണിയുടെ കീർത്തിക്ക് കോട്ടം തട്ടുന്ന ഒരു സംഭവം ഉണ്ടായി.

അർഷ്ദീപ് സിംഗ് എറിഞ്ഞ സിഎസ്‌കെയുടെ ഇന്നിങ്സിലെ അവസാന ഓവറിലെ മൂന്നാം പന്തിൽ, ധോണി അർഷ്ദീപ് എറിഞ്ഞ ഫുൾ -ടോസ് ഡീപ്പ് കവറിലേക്ക് ധോണി കളിക്കുകയും ബൗണ്ടറി നേടാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ താരത്തിന്റെ ഷോട്ട് പിഴക്കുകയും അവിടെ സിംഗിളിന് ഉള്ള അവസരം ഉണ്ടായിരുന്നു. ആ സമയം നോൺ സ്‌ട്രൈക്കർ ആയിരുന്ന ഡാരിൽ മിച്ചൽ ഓടി ധോണിക്ക് അടുത്ത് എത്തിയത് ആണ്. സിംഗിൾ അല്ലെങ്കിൽ രണ്ടു റൺ എന്ന ലക്ഷ്യത്തിൽ റൺ ഓടിയ മിച്ചലിനെ പക്ഷെ ധോണി തിരിച്ച് അയക്കുക ആയിരുന്നു. രണ്ട് റൺ ഓടാനുള്ള അവസരം ഉള്ളപ്പോൾ അത് നിഷേധിച്ച ധോണിക്ക് വമ്പൻ വിമർശനമാണ് കിട്ടുന്നത്. മിച്ചൽ ആകട്ടെ ഭാഗ്യത്തിനാണ് റൺ ഔട്ട് ആകാതെ തിരികെ നോൺ സ്‌ട്രൈക്കർ എൻഡിൽ എത്തിയത്.

മിച്ചലിനെ പോലെ അത്യാവശ്യം വമ്പൻ അടികൾക്ക് കഴിവുള്ള ഒരു താരത്തെ വിശ്വസിക്കാതെ ധോണി ചെയ്ത പ്രവർത്തിക്ക് ട്രോളുകൾ വരുന്നു. ഇത്ര പരിചയസമ്പത്ത് ഉള്ള താരം സഹതാരത്തെ എന്തിനാണ് അപമാനിച്ചത് എന്നാണ് കൂടുതൽ ആളുകളും ചോദിക്കുന്നത്.