പെർത്തിലെ കണക്കിന് അഡ്‌ലെയ്‌ഡിൽ പ്രതികാരം; ഓസ്ട്രേലിയ ഉപയോഗിച്ചത് ഇന്ത്യയുടെ തന്ത്രം, ആദ്യദിനം ആധിപത്യം

അഡ്‌ലെയ്‌ഡിൽ നടക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ മിച്ചൽ സ്റ്റാർക്കിൻ്റെ പേസ് അറ്റാക്കിൽ ഇന്ത്യ 180 റൺസിൽ ഒതുങ്ങി. ഇടംകൈയ്യൻ പേസർ സ്റ്റാർക്ക് 6/48 എന്ന നിലയിൽ ഫിനിഷ് ചെയ്‌തപ്പോൾ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും സ്‌കോട്ട് ബോലാൻഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ഓസ്‌ട്രേലിയ 86/1 എന്ന നിലയിലാണ് ഇന്നത്തെ കളി നിർത്തിയത്. പെർത്തിൽ ഇന്ത്യയെ കൂറ്റൻ ജയത്തിലേക്ക് നയിച്ച ജസ്പ്രീത് ബുംറ ഉസ്മാൻ ഖവാജയെ ​​(13) പുറത്താക്കിയതാണ് ഓസ്‌ട്രേലിയയുടെ ഏക വിക്കറ്റ് നഷ്ടമായത്. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ആതിഥേയർ 94 റൺസിന് പിന്നിലാണ്.

മടങ്ങിയെത്തിയ ക്യാപ്റ്റൻ രോഹിത് ശർമ്മ ടോസ് നേടിയ ആനുകൂല്യത്തിൽ കളി ആരംഭിച്ചെങ്കിലും പെർത്തിലെ സെഞ്ചൂറിയൻ യശസ്വി ജയ്‌സ്വാളിനെ സ്റ്റാർക്ക് ഗോൾഡൻ ഡക്കിന് പുറത്താക്കിയതോടെ ടീം ഇന്ത്യക്ക് തുടക്കം തന്നെ പാളി. കെഎൽ രാഹുലിനെ ഉൾക്കൊള്ളാൻ തൻ്റെ ഓപ്പണിംഗ് റോൾ ത്യജിച്ച രോഹിതിന് ഡേ/നൈറ്റ് ടെസ്റ്റിലെ ആദ്യ സെഷൻ്റെ അവസാനം 82/4 എന്ന തകർച്ചയിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാനായില്ല. രോഹിത് മൂന്ന് റൺസിന് വീണു. അവസാന 11 ഇന്നിംഗ്‌സുകളിൽ ഒറ്റ അക്കത്തിന് പുറത്തായ രോഹിതിന്റെ ഏഴാമത്തെ മത്സരമാണിത്.

നേരത്തെ, പിങ്ക് ബോളിൽ സ്റ്റാർക്ക് സൃഷ്ടിച്ച അധിക ബൗൺസ് മികവിൽ കെഎൽ രാഹുലിനും (37), വിരാട് കോഹ്‌ലിക്കും (7) പകച്ചു നിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ. ശുഭ്മാൻ ഗിൽ 31 റൺസെടുത്ത് സ്‌കോട്ട് ബോലാൻഡിൻ്റെ മുമ്പിൽ കുടുങ്ങി. ദേവദത്ത് പടിക്കൽ, ധ്രുവ് ജുറൽ, വാഷിംഗ്ടൺ സുന്ദർ എന്നിവർക്ക് പകരം ഇന്ത്യ മൂന്ന് മാറ്റങ്ങൾ വരുത്തി രോഹിത്, ഗിൽ, രവിചന്ദ്രൻ അശ്വിൻ എന്നിവരെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തി. ഓസ്‌ട്രേലിയ പരിക്കേറ്റ പേസ് ബൗളർ ജോഷ് ഹേസിൽവുഡിന് പകരക്കാരനായി ബൊലാന്റിനെ പരീക്ഷിച്ചു. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ 295 റൺസിന് ജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലാണ്.