ഒടുവില്‍ പിച്ചിനെതിരെ ദക്ഷിണാഫ്രിക്കയും

ജൊഹ്നാസ്ബര്‍ഗ്: സെഞ്ചൂറിയന്‍ ടെസ്റ്റിന് ഒരുക്കിയ പിച്ചിനെതിരെ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ തന്നെ രംഗത്ത്. പിച്ച് സ്പിന്നര്‍മാര്‍ക്ക് അനുകൂലമായി ഒരുക്കിയതാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ മോണി മോര്‍ക്കല്‍ പരാതിയുമായി ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

നാലു വിക്കറ്റുമായി തിളങ്ങിയെങ്കിലും സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കിലെ പിച്ച് ടിപ്പിക്കല്‍ ഇന്ത്യന്‍ പിച്ചാണെന്നാണ് മോര്‍ക്കലിന്റെ വാദം. സെഞ്ചൂറിയനിലെ പിച്ചില്‍ ഒരു സ്പിന്നര്‍ ഇത്രയും ഓവറുകള്‍ എറിയുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും മോര്‍ക്കല്‍ പറയുന്നു.

സ്‌കോറിംഗിന് മാത്രമല്ല ബാറ്റ്‌സ്മാനെ പുറത്താക്കാനും ഇവിടെ പ്രയാസമാണെന്നും അത്തരമൊരു പിച്ചല്ല തങ്ങള്‍ക്ക് വേണ്ടിയിരുന്നതെന്നും മോര്‍ക്കല്‍ പറഞ്ഞു. കരിയറില്‍ ഒരുപാട് മത്സരങ്ങള്‍ ഇവിടെ കളിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു പിച്ച് താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും മോര്‍ക്കല്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സില്‍ നാലു വിക്കറ്റ് വീഴ്ത്തി തിളങ്ങിയത് ഓഫ് സ്പിന്നറായ അശ്വിനായിരുന്നു. ആദ്യ ദിനം തന്നെ പിച്ചിലെ ടേണ്‍ കണ്ട് ഇന്ത്യക്കാര്‍ പോലും അമ്പരന്നു. മത്സരത്തില്‍ 31 ഓവറുകളും താരം എറിഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ ഒരു സ്പിന്നര്‍ ഇത്രയും ഓവറുകള്‍ എറിയുന്നത് കേട്ടുകേള്‍വി ഇല്ലാത്തതാണ്.

Read more

പേസും ബൗണ്‍സുമുള്ള പിച്ചാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് രണ്ടാം ടെസ്റ്റിന് മുമ്പെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലെസി ആവശ്യപ്പെട്ടിരുന്നു.