ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

രാജസ്ഥാന്‍ റോയല്‍സ് പേസ് നിരയുടെ കുന്തമുനയായ സന്ദീപ് ശര്‍മയെ പ്രശംസിച്ച് പാകിസ്താന്‍ ഇതിഹാസം വസീം അക്രം. സന്ദീപ് ശര്‍മ്മയെ 2012 ലെ അണ്ടര്‍ 19 ലോകകപ്പിലാണ് താന്‍ ശര്‍മ്മയെ ആദ്യമായി കണ്ടതെന്ന് വെളിപ്പെടുത്തി വസീം അക്രം ഡെത്ത് ഓവറുകളില്‍ അതി ഗംഭീരമായിട്ടാണ് താരം ബോള്‍ കൈകാര്യം ചെയ്യുന്നതെന്നും പ്രശംസിച്ചു.

2012ലെ അണ്ടര്‍ 19 ലോകകപ്പിന്റെ സമയത്താണ് ഞാന്‍ സന്ദീപിനെ ആദ്യമായി കണ്ടത്. ബൂമറാങ് പോലെയാണ് അവന്‍ ബോള്‍ സ്വിങ് ചെയ്യിച്ചു കൊണ്ടിരുന്നത്. സന്ദീപ് തീര്‍ച്ചയായും ഒരു അണ്ടര്‍ റേറ്റഡ് ക്രിക്കറ്ററാണ്.

അവസാനത്തെ മൂന്നോവറുകള്‍ ബോള്‍ ചെയ്യുന്നയാള്‍ സ്പെഷ്യലിസ്റ്റായിരിക്കണമെന്നു ഞാന്‍ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. ലോകത്തില്‍ ഈ കഴിവുകള്‍ ഒത്തുചേര്‍ന്ന വളരെ കുറച്ചു ബോളര്‍മാര്‍ മാത്രമേയുള്ളൂ. സന്ദീപ് ഇവരില്‍ ഒരാളാണ്.

ഐപിഎല്ലില്‍ ഞാന്‍ നേരത്തേ കമന്റേറ്റായി പ്രവര്‍ത്തിച്ചിരുന്ന സമയത്തു പല താരങ്ങളും എന്നെ സമീപിക്കുകയും ഉപദേശങ്ങള്‍ തേടുകയും ചെയ്യാറുണ്ടായിരുന്നു. അക്കൂട്ടത്തില്‍ സന്ദീപുമുണ്ടായിരുന്നു. ബോള്‍ സ്വിംഗ് ചെയ്യിക്കുന്നതിനെ കുറിച്ചെല്ലാം അവന്‍ എന്നോടു ചോദിക്കാറുണ്ടായിരുന്നു.

ഞാന്‍ അവനു നല്‍കിയിരുന്ന ഉപദേശം സ്വന്തം കഴിവുകളെ പിന്തുണയ്ക്കണമെന്നും വിക്കറ്റുകളെടുക്കുന്നതില്‍ ശ്രദ്ധിക്കണമെന്നുമായിരുന്നു. ഇപ്പോള്‍ സന്ദീപ് സ്ലോ ബൗണ്‍സറുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ ഓഫ് സ്റ്റംപിനു പുറത്തുള്ള യോര്‍ക്കറുകളും അവന്‍ വളര്‍ത്തിയെടുത്തു- അക്രം കൂട്ടിച്ചേര്‍ത്തു.