'ആ രണ്ട് താരങ്ങളുമായി പാക് ക്രിക്കറ്റ് ബോര്‍ഡിന് രഹസ്യ ഇടപാടുകള്‍'; പാകിസ്ഥാന്‍റെ തുടര്‍തോല്‍വിയില്‍ വമ്പന്‍ വെളിപ്പെടുത്തലുകളുമായി പാക് മുന്‍ നായകന്‍

ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയോട് പാകിസ്ഥാന്‍ ആറ് റണ്‍സിന് തോറ്റതിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ആരോപണവുമായി മുന്‍ നായകന്‍ മുഹമ്മദ് ഹഫീസ്. ടൂര്‍ണമെന്റിന് മുന്നോടിയായി മുഹമ്മദ് ആമിര്‍, ഇമാദ് വാസിം എന്നിവരുമായി ബോര്‍ഡ് രഹസ്യ ഇടപാടുകള്‍ നടത്തിയതായി ഹഫീസ് അവകാശപ്പെട്ടു.

നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ടി20 ലോകകപ്പില്‍ കളിക്കാന്‍ വിരമിക്കല്‍ പിന്‍വലിച്ച് തിരിച്ചെത്തിയ ആമിറിനെയും ഇമാദിനെയും പോലുള്ള കളിക്കാരെ തിരഞ്ഞെടുത്തതിന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ (പിസിബി) മുഹമ്മദ് ഹഫീസ് രൂക്ഷമായി വിമര്‍ശിച്ചു.

അത്യാഗ്രഹത്താല്‍, പിസിബി പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ സല്‍പ്പേരിന് കോട്ടം വരുത്തിയ അമീര്‍, വസീം തുടങ്ങിയ കളിക്കാരെ ലോകകപ്പിലേക്ക് തിരഞ്ഞെടുത്തു. ഞാന്‍ ആഭ്യന്തര സര്‍ക്യൂട്ടിന്റെ ഭാഗമായിരുന്നു. പക്ഷേ കളിക്കാര്‍ ആഭ്യന്തര ക്രിക്കറ്റില്‍ വലിയ താല്‍പ്പര്യം കാണിച്ചില്ല. പാകിസ്ഥാന്റെ ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുക്കാത്ത കളിക്കാരെ ഇപ്പോഴും ദേശീയ ടീമിലേക്ക് തിരഞ്ഞെടുത്തത് അമ്പരപ്പിക്കുന്നതാണ്- ഹഫീസ് പറഞ്ഞു.

ആറ് മാസം മുമ്പ് രണ്ട് താരങ്ങളും പാകിസ്ഥാനെ പ്രതിനിധീകരിക്കാന്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അവര്‍ അവസരം നിരസിച്ചതായി ഹഫീസ് വെളിപ്പെടുത്തി. ”ആറുമാസം മുമ്പ്, പാക്കിസ്ഥാനുവേണ്ടി കളിക്കാന്‍ അവരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവര്‍ ടി20 ലീഗുകളില്‍ കളിക്കാന്‍ മുന്‍ഗണന നല്‍കി. എന്നിരുന്നാലും, നിലവില്‍ ലീഗുകളൊന്നും സെഷനില്‍ ഇല്ലാത്തതിനാല്‍, അവര്‍ ലോകകപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു സാധാരണ ടി 20 ലീഗിന്റെ അതേ കാഷ്വല്‍ മാനസികാവസ്ഥയോയൊണ് അഭിമാനകരമായ അന്താരാഷ്ട്ര ടൂര്‍ണമെന്റിനെയും അവര്‍ സമീപിക്കുന്നുത്’- താരം കൂട്ടിച്ചേര്‍ത്തു.

2021ല്‍ ഇടംകൈയ്യന്‍ പേസറായ അമീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഫ്രാഞ്ചൈസി ലീഗ് ടൂര്‍ണമെന്റുകളില്‍ തുടര്‍ന്നു. 2023-ല്‍ വിരമിച്ച ഇമാദിനും സമാനമായ ഒരു സാഹചര്യം ഉടലെടുത്തു. എന്നിരുന്നാലും, സയ്യിദ് മൊഹ്സിന്‍ റാസ നഖ്വിയെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചത് വിരമിക്കല്‍ പിന്‍വലിക്കാനും ടി20 ലോകകപ്പിന് തങ്ങളെത്തന്നെ ലഭ്യമാക്കാനും അമീറിനെയും ഇമാദിനെയും പ്രേരിപ്പിച്ചു.