11മന്‍ ടോപ് സ്‌കോററായി; കിവീസിനോട് നാണംകെട്ട് പാകിസ്തനാന്‍

ഡുനെഡിന്‍: ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ പാകിസ്താന് വന്‍ തോല്‍വി. ്യൂസിലാന്‍ഡ് ഉയര്‍ത്തിയ 258 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ വെറും 74 റണ്‍സിന് പുറത്താകുകയായിരുന്നു.

കിവീസ് പേസ് ബൗളര്‍ ട്രെന്റ് ബോള്‍ട്ട് ഉയര്‍ത്തിയ ബൗളിംഗ് കൊടുങ്കാറ്റാണ് പാകിസ്താന് 183 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി സമ്മാനിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലന്‍ഡ് 3-0ത്തിന് സ്വന്തമാക്കുകയും ചെയ്തു.

ട്രെന്റ് ബോള്‍ട്ടിന്റെ മാരക ബൗളിങാണ് പാകിസ്ഥാനെ കശക്കിയെറിഞ്ഞത്. 7.2 ഓവര്‍ പന്തെറിഞ്ഞ ബോള്‍ട്ട് വെറും 17 റണ്‍സ് മാത്രം വഴങ്ങി പാകിസ്ഥാന്റെ അഞ്ചു വിക്കറ്റുകളാണ് സ്വന്തമാക്കിയത്. കോളിന്‍ മണ്‍റോ, ഫെര്‍ഗൂസണ്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

പതിനൊന്നാമനായി ഇറങ്ങിയ റുമ്മാന്‍ റായിസാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. പാക് ഇന്നിംഗ്‌സില്‍ ഏഴു ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ന്യൂസിലാന്‍ഡ് 50 ഓവറില്‍ 257 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. 73 റണ്‍സെടുത്ത കെയ്ന്‍ വില്യംസണും 52 റണ്‍സെടുത്ത റോസ് ടെയ്ലറുമാണ് ബാറ്റിങ്ങില്‍ തിളങ്ങിയത്. പരമ്പരയിലെ നാലാമത്തെ മല്‍സരം ജനുവരി 16ന് ഹാമില്‍ട്ടണില്‍ നടക്കും.