'അവന്‍ റെഡ് ബോള്‍ ഉപയോഗിച്ചത്..'; ഹാര്‍ദിക് പാണ്ഡ്യയുടെ ടെസ്റ്റ് റിട്ടേണ്‍ റിപ്പോട്ടുകളെ പരിഹസിച്ച് പാര്‍ഥിവ് പട്ടേല്‍

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കുള്ള ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് സാധ്യതകള്‍ തള്ളി മുന്‍ താരം പാര്‍ഥിവ് പട്ടേല്‍. ഹാര്‍ദിക് പാണ്ഡ്യ ചുവന്ന പന്തില്‍ പരിശീലിക്കുന്നത് കണ്ടത് ഒരു വൈറ്റ് ബോള്‍ ലഭ്യമല്ലാത്തതിനാലാണെന്നും ഉടന്‍ ഒരു ടെസ്റ്റ് തിരിച്ചുവരവിന് സാധ്യതയില്ലെന്നും പാര്‍ഥിവ് പട്ടേല്‍ പരിഹസിച്ചു. ഒരു ചുവന്ന പന്തുമായി പരിശീലിക്കുന്ന പാണ്ഡ്യയുടെ സമീപകാല ചിത്രം അദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് ടെസ്റ്റ് തിരിച്ചുവരവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കാരണമായി.

കാലക്രമേണ വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റായി മാറിയ പാണ്ഡ്യ കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ത്യക്കായി റെഡ് ബോള്‍ ക്രിക്കറ്റൊന്നും കളിച്ചിട്ടില്ല. ദീര്‍ഘകാലമായി ഏകദിനത്തില്‍ കളിച്ചിട്ടില്ലെങ്കിലും ജൂണില്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം കളി വൈകിയതിനാല്‍ ജിയോ സിനിമയില്‍ സംസാരിച്ച പാര്‍ഥിവ്, ഒരു വെളുത്ത പന്ത് ലഭ്യമല്ലാത്തതിനാല്‍ ചുവന്ന പന്ത് ഉപയോഗിച്ച് പരിശീലിക്കാന്‍ പാണ്ഡ്യ നിര്‍ബന്ധിതനായതാണെന്ന് പരിഹസിച്ചു.

ഞാന്‍ ഹാര്‍ദിക് പാണ്ഡ്യയെ (ടെസ്റ്റില്‍) നോക്കുന്നില്ല. വെളുത്ത പന്ത് ലഭിക്കാത്തതിനാല്‍ ചുവന്ന പന്ത് ഉപയോഗിച്ചാണ് അദ്ദേഹം പരിശീലിച്ചത്. അദ്ദേഹത്തിന്റെ ശരീരം നാല് ദിവസത്തെയും അഞ്ച് ദിവസത്തെയും മത്സരങ്ങള്‍ താങ്ങുമെന്ന് ഞാന്‍ കരുതുന്നില്ല. അവന്‍ കുറഞ്ഞത് ഒരു ഫസ്റ്റ് ക്ലാസ് മത്സരമെങ്കിലും കളിക്കണം (ടെസ്റ്റിലെ സെലക്ഷനായി പരിഗണിക്കപ്പെടുന്നതിന് മുമ്പ്). അതിന് വളരെ സാധ്യത കുറവാണ്- പാര്‍ത്ഥിവ് പറഞ്ഞു.

അന്താരാഷ്ട്ര റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ രഞ്ജി ട്രോഫി കളിക്കാന്‍ പാണ്ഡ്യയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ മാത്രമല്ല, കഴിഞ്ഞ ആറ് വര്‍ഷമായി ബറോഡയ്ക്കായി പോലും അദ്ദേഹം ഒരു റെഡ് ബോള്‍ മത്സരം കളിച്ചിട്ടില്ല.

Read more