IPL 2025: എന്ത് കളി കളിച്ചാലും പുറത്ത്, ഗുജറാത്തില്‍ പോയിപെട്ട് ഈ യുവതാരം, എന്നാലും ഇതുവേണ്ടായിരുന്നു കോച്ചേ, വിമര്‍ശനവുമായി ആരാധകര്‍

ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച് പോയിന്റ് ടേബിളില്‍ വീണ്ടും മുന്നിലെത്തിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഗുജറാത്ത് ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി 159 റണ്‍സെടുക്കാനെ രാജസ്ഥാന്‍ ബാറ്റര്‍മാര്‍ക്കായുളളൂ. ഈ സീസണില്‍ അഞ്ച് കളികളില്‍ നാല് ജയം നേടി എട്ട് പോയിന്റോടെയാണ് ശുഭ്മാന്‍ ഗില്ലിന്റെ ടീമിന്റെ മുന്നേറ്റം. അതേസമയം വാഷിങ്ടണ്‍ സുന്ദറിന് അവസരം നല്‍കാതെയാണ് ഗുജറാത്ത് ഇന്നലെ ടീം പ്രഖ്യാപിച്ചത്. രാജസ്ഥാന് മുന്‍പുളള കളിയില്‍ ഹൈദരാബാദിനെതിരെ നാലാമനായി ഇറങ്ങിയ സുന്ദര്‍ ടീമിനായി 29 ബോളില്‍ 49 റണ്‍സെടുത്ത് നിര്‍ണായക സംഭാവന നല്‍കിയിരുന്നു.

ഗില്ലും സുന്ദറും ചേര്‍ന്ന കൂട്ടുകെട്ടായിരുന്നു സണ്‍റൈസേഴ്‌സിനെതിരെ ജിടിയുടെ വിജയം എളുപ്പമാക്കിയത്. എന്നാല്‍ രാജസ്ഥാനെതിരായ ഇന്നലത്തെ കളിയില്‍ വാഷിങ്ടണ്‍ സുന്ദറിന് വീണ്ടും അവസരം നിഷേധിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേകുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഗുജറാത്ത് അസിസ്റ്റന്റ് കോച്ച് പാര്‍ത്ഥിവ് പട്ടേല്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. “അവന്‍ ഞങ്ങളുടെ പ്ലേയിങ് ഇലവന്റെ ഭാഗമാണ്. സാഹചര്യമാണ് ഞങ്ങള്‍ എപ്പോഴും നോക്കാറുളളത്. സാഹചര്യത്തിനനുസരിച്ച് കളിക്കാരെ ഞങ്ങള്‍ പരീക്ഷിക്കാറുണ്ട്. ഹൈദരാബാദിനെതിരായ മത്സരത്തില്‍ രണ്ട് വിക്കറ്റുകള്‍ നേരത്തെ വീണപ്പോള്‍ പോലും സുന്ദര്‍ ബാറ്റ് ചെയ്തു.

ഞങ്ങളുടെ ടീമിനെ സംബന്ധിച്ചിടത്തോളം സാഹചര്യവും സാഹചര്യങ്ങളും മനസിലാക്കുക എന്നതാണ് പ്രധാനം. ഇന്നലത്തെ കളിയില്‍ രാജസ്ഥാനെതിരെ നാലാമതൊരു സീമര്‍ ആവശ്യമാണെന്ന് ഞങ്ങള്‍ക്ക് തോന്നി. ആദ്യ വിക്കറ്റുകള്‍ തുടക്കത്തിലേ നഷ്ടമാവുന്ന സാഹചര്യം ഉണ്ടാവുമായിരുന്നെങ്കില്‍ സാഹചര്യം മറ്റൊന്നാകുമായിരുന്നു. എന്നാല്‍ നിര്‍ണായകഘട്ടങ്ങളില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന ബാറ്റര്‍മാര്‍ ഞങ്ങളുടെ ടീമില്‍ ധാരാളമായി ഉണ്ടായിരുന്നു, പട്ടേല്‍ പറഞ്ഞു.

Read more