അമ്പരപ്പിച്ച് പൂജാരയുടെ ആദ്യ റണ്‍സ്; ക്ഷമകെട്ട് ദക്ഷിണാഫ്രിക്ക

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര ആദ്യ റണ്‍സ് സന്തമാക്കാനെടുത്തത് നീണ്ട 54 പന്തുകള്‍. ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍മാരുടെ തീതുപ്പുന്ന പന്തുകള്‍ക്ക് മുന്നില്‍ ക്ഷമയോടെ ക്രീസില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു ഇന്ത്യന്‍ താരം.

കെഎല്‍ രാഹുലും മുരളി വിജയും പുറത്തായതിന് പിന്നാലെ വീണ്ടുമൊരു ബാറ്റിംഗ് തകര്‍ച്ചയിലേക്ക് ടീം ഇന്ത്യ നീങ്ങുന്നു എന്ന പ്രതിസന്ധി ഘട്ടത്തിലാണ് പൂജാര വന്മതില്‍ പോലെ ക്രീസില്‍ കോട്ടകെട്ടിയത്. പൂജാരയ്ക്ക് അതല്ലാതെ തീതുപ്പുന്ന പേസ് ബൗളിംഗിന് മുന്നില്‍ ചെയ്യാന്‍ കഴിയുമായിരുന്നില്ല.

ഇടയ്ക്ക് ഒന്നു രണ്ടു തവണ റണ്ണെടുത്തപ്പോഴാകട്ടെ അമ്പയര്‍ ലെഗ് ബൈ വിളിച്ചും പൂജാരയെ പരീക്ഷിച്ചു. അങ്ങനെ കാത്ത് കാത്തിരുന്ന് പൂജാരയുടെ ആദ്യ റണ്‍സ് 54-ാമത്തെ പന്തില്‍ പിറന്നു. അതുകണ്ട് ഡ്രസ്സിംഗ് റൂമിലുള്ള ഇന്ത്യന്‍ താരങ്ങളെല്ലാം ചെറുചിരിയോടെ കൈയടിച്ചു.

പൂജാരയുടെ ക്ഷമകണ്ട് ദക്ഷിണാഫ്രിക്കക്കാര്‍ക്കുപോലും ക്ഷമകെട്ടുവെന്ന് പറയേണ്ടിവരും. അതെസമയം ആദ്യ റണ്‍സിനായി ഏറ്റവും അധികം നേരം ബാറ്റ് ചെയ്ത ലോക ക്രക്കറ്റര്‍ പൂജാരയല്ല. 62 പന്ത് കളിച്ച സ്റ്റുവര്‍ട്ട് ബ്രോഡും 77 പന്ത് കളിച്ചിട്ടുള്ള ജെഫ് അലോട്ടും 79 പന്ത് കളിച്ചിട്ടുള്ള ജോണ്‍ മുറേയുമെല്ലാം ഇക്കാര്യത്തില്‍ പൂജാരയുടെ മുന്‍ഗാമികള്‍.

അതെസമയം മത്സരത്തില്‍ ഇന്ത്യ പൊരുതുകയാണ്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ രണ്ടിന് 45 റണ്‍സ് എന്ന നിലയിലാണ്. 66 പന്തില്‍ അഞ്ച് റണ്‍സുമായി പൂജാരയം 58 പന്തില്‍ 24 റണ്‍സുമായി നായകന്‍ കോഹ്ലിയുമാണ് ക്രീസില്‍.

എട്ട് റണ്‍സുമായി മുരളി വിജയും റണ്‍സൊന്നുമെടുക്കാതെ കെഎല്‍ രാഹുലുമാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍.