"പാകിസ്ഥാൻ ക്രിക്കറ്റ് ഇപ്പോൾ ഐസിയുവിൽ അഡ്മിറ്റ് ആണ്"; വിമർശിച്ച് മുൻ താരം റാഷിദ് ലത്തീഫ്

നിലവിൽ ഏറ്റവും മോശമായിക്കൊണ്ടിരിക്കുന്ന ടീം ആണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം. വൻപരാജയങ്ങളുടെ ഘോഷയാത്രയിലൂടെയാണ് അവർ സഞ്ചരിക്കുന്നത്. വർഷങ്ങളായി എല്ലാ ഐസിസി ഇവന്റ്‌സുകളിലും അവർ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുകയാണ്. ഏത് ചെറിയ ടീമിനും വന്നു തോൽപ്പിച്ചിട്ട് പോകാൻ പറ്റുന്ന ലെവലിലേക്ക് ടീം താഴ്ന്നു എന്ന് തന്നെ പറയാം. ടീമിൽ കളിക്കാർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഭിന്നതയിലാണ്. അതാണ് ടീം തോൽക്കുന്നതിന്റെ പ്രധാന കാരണം എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

പാകിസ്ഥാൻ ക്രിക്കറ്റിനെയും അവരുടെ നായകനായ ബാബർ ആസാമിനെയും വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്. ടീമിന്റെ മോശമായ അവസ്ഥയിൽ ഉടൻ മാറ്റങ്ങൾ വരണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

റാഷിദ് ലത്തീഫ് പറയുന്നത് ഇങ്ങനെ:

“പാകിസ്താന്‍ ക്രിക്കറ്റ് നിലവില്‍ ഐസിയുവിലാണ്. ഒരു പ്രൊഫഷണല്‍ ഡോക്ടറുടെ സേവനം ടീമിന് അത്യാവശ്യമായ സാഹചര്യമാണ് ഇപ്പോള്‍. സാമ്പത്തികമായും ഭൗതികമായും കാര്യങ്ങള്‍ പഴയപടിയാക്കാന്‍ പാക് ടീമിന് പ്രൊഫഷണലുകളെ ആവശ്യമാണ്. ട്രെയിനര്‍മാരടക്കമുള്ള ഒരുപാട് കാര്യങ്ങള്‍ ടീമിന് ആവശ്യമാണ്. ഫീല്‍ഡിനകത്തും പുറത്തും ഒരുപാട് പ്രശ്‌നങ്ങള്‍ പാകിസ്താനുണ്ടെന്ന് നമുക്ക് കാണാം”

റാഷിദ് ലത്തീഫ് തുടർന്നു:

‘ബാബറിനെ മാനസിക സമ്മര്‍ദ്ദങ്ങള്‍ അലട്ടുന്നുണ്ടെന്ന് തോന്നുന്നു. ഒരുതവണ നായകസ്ഥാനം ഒഴിയാന്‍ അദ്ദേഹം നിര്‍ബന്ധിതനായിരുന്നത് നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. മനസ് ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അത് ഞരമ്പുകളെയും ബാധിക്കും. നായകസ്ഥാനം ഒഴിഞ്ഞ് സമ്മര്‍ദ്ദങ്ങളില്‍ നിന്ന് സ്വയം മോചിതനാവാന്‍ ബാബര്‍ തയ്യാറാവണം” റാഷിദ് ലത്തീഫ് പറഞ്ഞു.

നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് ടേബിളിൽ പാകിസ്ഥാൻ എട്ടാം സ്ഥാനത്താണ് നിൽക്കുന്നത്. ഇനി ഫൈനലിലേക്ക് പ്രവേശിക്കണമെങ്കിൽ ഇനിയുള്ള മത്സരങ്ങൾ എല്ലാം അവർക്ക് നിർണായകമാണ് കൂടാതെ അവർക്ക് മുൻപിൽ ഉള്ള ടീമുകൾ ചില മത്സരങ്ങൾ തോൽക്കുകയോ, നല്ല മാർജിനിൽ തോല്പിക്കുകയോ ഒക്കെ ചെയ്യ്താൽ മാത്രമേ പാക്സിതാന് സാദ്ധ്യതകൾ നിലനിൽക്കൂ.