"യശസ്‌വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് കാണുമ്പോൾ എനിക്ക് ദാദയെ ഓർമ്മ വരുന്നു"; ഇർഫാൻ പത്താന്റെ വാക്കുകൾ ഇങ്ങനെ

ചെന്നൈയിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനത്തിൽ ടോപ്പ് ഓർഡർ തകർച്ച നേരിട്ടപ്പോൾ ടീം ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് വമ്പൻ നിരാശയോടെയാണ് തുടങ്ങിയത്. ശുഭമന് ഗിൽ, വിരാട് കോഹ്ലി, രോഹിത്ത് ശർമ്മ, കെ എൽ രാഹുൽ എന്നിവർ തീർത്തും നിരാശയാണ് സമ്മാനിച്ചത്. ഇന്ത്യയ്ക്ക് ശക്തമായ അടിത്തറ നൽകിയതിൽ മുഖ്യ പങ്ക് വഹിച്ച താരമാണ് യുവ താരം യശസ്‌വി ജയ്‌സ്വാൾ. അദ്ദേഹം 118 പന്തുകളിൽ 56 റൺസ് ആണ് നേടിയത്.

50 റൺസ് ആകുമ്പോൾ തന്നെ ഇന്ത്യക്ക് 3 വിക്കറ്റുകൾ നഷ്ടമായിരുന്നു. ആ സമയത്ത് വിക്കറ്റ് കീപ്പർ റിഷബ് പന്തും, ജൈസ്വാളും സ്ഥിരതയാർന്ന ഇന്നിങ്‌സ് കളിച്ച് ടീമിനെ രക്ഷിച്ചു. ജയ്‌സ്വാളിന്റെ ബാറ്റിംഗ് മികവിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.

ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ:

“ജയ്‌സ്വാൾ മികച്ച ബാറ്റ്സ്മാൻ തന്നെയാണ്. അദ്ദേഹത്തിന്റെ ബാറ്റിംഗ് കാണുമ്പോൾ എനിക്ക് സൗരവ് ഗാംഗുലിയെ ഓര്മ വരുന്നു. ഗാംഗുലി ഓഫ്‌സൈഡിന്റെ രാജാവായിരുന്നു. സ്പിന്നർമാർക്കെതിരെ ഗാംഗുലിയുടെ ബാറ്റിംഗ് മികവ് അപാരമാണ്. അത് പോലെ തന്നെയാണ് ജയ്‌സ്വാൾ. സ്പിന്നർമാർക്കെതിരെ അദ്ദേഹവും മികച്ച ബാറ്റിംഗ് പ്രകടനമാണ് കാഴ്ച വെക്കുന്നത്. ജയ്‌സ്വാളിന്റെ ബാറ്റിംഗ് കാണുമ്പോൾ എപ്പോഴും എനിക്ക് ആവേശമാണ്. അടുത്ത പത്ത് വർഷം കഴിഞ്ഞാൽ ഇപ്പോൾ നമ്മൾ ദാദയെ പറയുന്ന പോലെ ജയ്‌സ്വാളിന്റെ മികവിനെയും കുറിച്ച് സംസാരിക്കും” ഇർഫാൻ പത്താൻ പറഞ്ഞു.

Read more

ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ 144 റൺസ് നേടിയപ്പോൾ 6 വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമാകേണ്ടി വന്നു. അതിന് ശേഷം രവീന്ദ്ര ജഡേജയും, ആർ. അശ്വിനും കൂടെ ചേർന്ന് ഗംഭീര പ്രകടനം കാഴ്ച്ച വെച്ചു. ഇരുവരും കൂടെ ഇന്ത്യയ്ക്ക് 195 റൺസിന്റെ പാർട്ട്ണർഷിപ് ആണ് സമ്മാനിച്ചത്. അശ്വിൻ 102 റൺസും, രവീന്ദ്ര ജഡേജ 86 റൺസും നേടി ബംഗ്ലാദേശിന്റെ പദ്ധതികളെ മുഴുവൻ തരിപ്പണമാക്കി. രണ്ടാം ദിനത്തിൽ ജഡേജ സെഞ്ച്വറി നേടും എന്ന പ്രതീക്ഷയിലാണ് ആരാധകർ.