'ബേബി എബി'യെ ആരും വാങ്ങില്ല, ലേലത്തില്‍ ഡിമാൻഡ് ആ യുവ ഇന്ത്യന്‍ താരത്തിനായിരിക്കും; പ്രവചനവുമായി അശ്വിന്‍

വരുന്ന ഐപിഎല്‍ മെഗാലേലത്തില്‍ എല്ലാവരും ഏറെ ഉറ്റുനോക്കുന്ന യുവതാരമാണ് ‘ബേബി എബി’യെന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസ്. ലേലത്തില്‍ താരത്തിന് വന്‍ ഡിമാന്റായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍
ലേലത്തില്‍ അദ്ദേഹത്തെ ആരെങ്കിലും വാങ്ങുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നു പറഞ്ഞിരിക്കുകയാണ് ആര്‍ അശ്വിന്‍. പകരം മറ്റൊരു ഇന്ത്യന്‍ താരത്തിനായിരിക്കും ഡിമാന്റെന്നും അശ്വിന്‍ പറഞ്ഞു.

‘ബേബി എബിയെന്ന തരത്തില്‍ ഡെവാള്‍ഡ് ബ്രെവിസിന് വലിയ പ്രൊമോഷന്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. അദ്ഭുതപ്പെടുത്തുന്ന രീതിയിലാണ് അവന്‍ കളിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഐപിഎല്ലില്‍ ഓരോ ടീമിനും എട്ടു വിദേശ കളിക്കാരുടെ സ്ലോട്ട് മാത്രമേയുള്ളൂ. ഒരു അണ്ടര്‍ 19 താരത്തെ ഇവരിലൊരാളായി ഉള്‍പ്പെടുത്തണമോയെന്നത് ഫ്രാഞ്ചൈസികളെ സംബന്ധിച്ചു വലിയ ചോദ്യം തന്നെയാണ്. അതുകൊണ്ടു തന്നെ ബേബി എബിയെന്ന പേരുണ്ടെങ്കിലും അവനെ ലേലത്തില്‍ ആരെങ്കിലും വാങ്ങുമോയെന്നു ഉറപ്പില്ല.’

‘പക്ഷെ ഉറപ്പായും ഈ താരത്തെ ഐപിഎല്‍ മെഗാ ലേലത്തില്‍ ഒരു ടീം വാങ്ങുമെന്നു എനിക്കുറപ്പുണ്ട്.അവന്റെ പേര് രാജ്വര്‍ധന്‍ ഹംഗര്‍ഗേക്കര്‍. വലംകൈയന്‍ മീഡിയം പേസറാണ്. വളരെ നന്നായി ഇന്‍സ്വിംഗറുകളെറിയാന്‍ അവനു കഴിയും. നിലവില്‍ ഇന്ത്യയുടെ വലംകൈയന്‍ ഫാസ്റ്റ് ബൗശര്‍മാരില്‍ ഇഷാന്ത് ശര്‍മയ്ക്കു മാത്രമാണ് ഇതു നന്നായി സാധിക്കുക.’

‘ഇന്‍സ്വിംഗറുകള്‍ക്കു ബാറ്റര്‍മാര്‍ക്കു വെല്ലുവിളി സൃഷ്ടിക്കാന്‍ കഴിയാന്‍ സാധിക്കും. അതുകൊണ്ടു തന്നെയാണ് ഹംഗര്‍ഗേക്കര്‍ക്കു വലിയ ഡിമാന്റുണ്ടാവുമെന്നു എനിക്കു തോന്നുന്നത്. മാത്രമല്ല മികച്ചൊരു ലോവര്‍-മിഡില്‍ ഓര്‍ഡര്‍ ബാറ്ററുമാണ്. ഷോട്ടുകള്‍ പായിക്കുമ്പോള്‍ അവനുള്ള കരുത്ത് അവിശ്വസനീയമാണ്. വരാനിരിക്കുന്ന മെഗാ ലേലത്തില്‍ അഞ്ചു മുതല്‍ 10 വരെ ഓഫറുകള്‍ അവനു ലഭിച്ചേക്കും’ അശ്വിന്‍ വ്യക്തമാക്കി.

അവസാനത്തെ 10 മല്‍സരങ്ങളെടുത്താല്‍ 13 വിക്കറ്റുകള്‍ ഹംഗര്‍ഗേക്കര്‍ വീഴ്ത്തിയിട്ടുണ്ട്. അണ്ടര്‍ 19 ലോക കപ്പില്‍ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്. ഫെബ്രുവരി 12,13 തിയതികളിലാണ് ഐപിഎല്‍ ലേലം.