ചരിത്രം പിറന്നു; കേരളം ക്വാര്‍ട്ടറില്‍, ഹരിയാനയെ തകര്‍ത്തത് ഇന്നിംഗ്‌സിന്

രഞ്ജി ട്രോഫിയില്‍ ചരിത്രമെഴുതി കേരളം. ഹരിയാനയെ അവരുടെ സ്വന്തം നാട്ടില്‍ തകര്‍ത്ത് കേരളം നോക്കൗട്ട് പ്രവേശനം ഉറപ്പിച്ചു. ഏകപക്ഷീയമായ മത്സരത്തില്‍ ഇന്നിംഗ്‌സിനും എട്ട് റണ്‍സിനുമാണ് കേരളത്തിന്റെ വിജയം.

ആദ്യ ഇന്നിംഗ്‌സില്‍ 181 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ കേരളത്തിനെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ ഹരിയാനയെ 173 റണ്‍സിന് പുറത്താകുകയായിരുന്നു. മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി ജലജ് സക്‌സേനയും നിതീഷ് എംഡിയും ആണ് കേരളത്തിന് അഭിമാന ജയം സമ്മാനിച്ചത്. ബേസില്‍ തമ്പി രണ്ട് വിക്കറ്റും സ്വന്തമാക്കി.

40 റണ്‍സെടുത്ത നായകന്‍ അമിത് മിശ്രയും പുറത്താകാതെ 32 റണ്‍സെടുത്ത മെഹ്ത്തയും ആണ് കേരളത്തിന്റെ വിജയം അല്‍പമെങ്കിലും വൈകിപിച്ചത്.

ഇതോടെ ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയം സ്വന്തമാക്കി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് കേരളം നോക്കൗട്ട് റൗണ്ടില്‍ വ്രവേശിച്ചത്. ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും ഒരു സമനിലയും സഹിതം 34 പോയന്റ് നേടിയ ഗുജറാത്താണ് ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. കേരളത്തിന് 31 പോയന്റാണ് ളളത്.

സൗരാഷ്ട്ര, ജമ്മുകശ്മീര്‍, ഹരിയാന, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍ ടീമുകളെ കേരളം തോല്‍പിച്ചപ്പോള്‍ ഗുജറാത്തിനോട് പരാജയവും കേരളം ഏറ്റുവാങ്ങി.