RR UPDATES: കുലമിതു മുടിയാനൊരുവൻ കുടിലതയാർന്നൊരസുരൻ..., രാജസ്ഥാൻ റോയൽസിൽ നടന്നത് വമ്പൻ ചതി; ദ്രാവിഡും ബർത്തകൂറും ഒരുക്കിയ കെണിയിൽ വീണ സഞ്ജു സാംസൺ; സംഭവിച്ചത് ഇങ്ങനെ

എന്താണ് രാജാസ്ഥൻ റോയൽസ് ഈ സീസണിൽ നേരിടുന്ന പ്രധാന പ്രശ്നം? കഴിഞ്ഞ നാളുകളിലൊക്കെ ഇന്ത്യൻ പ്രീമിയർ ലീഗിൽ സ്ഥിരതയോടെ പ്രകടനം കാഴ്ചവെച്ച ടീം ഈ സീസണിൽ ഇതുവരെ താളം കണ്ടെത്തിയിട്ടില്ല. നായകൻ സഞ്ജുവിന്റെ പരിക്കും, റിയാൻ പരാഗ് അടക്കം ഉള്ള പല മുൻനിര താരങ്ങളുടെ മോശം ഫോമും, ലേലത്തിൽ സംഭവിച്ച പാളിച്ചകളും ഒകെ ഇതിന് കാരണമായി നമുക്ക് പറയാം.

എന്തായാലും സാധാരണ ടീമുകൾക്ക് ഉണ്ടാകുന്ന ഇത്തരം പരിക്കും മോശം ഫോമിന്റെ പ്രശ്നവും മാത്രമല്ല ടീമിനെ കുഴപ്പിക്കുന്നത്. അവിടെ മാനേജ്മെന്റും ടീം നായകനായ സഞ്ജു സാംസണും തമ്മിൽ ഉള്ള തർക്കങ്ങളും ഈഗോ പ്രശ്നവും അടക്കം ഒരു വലിയ രീതിയിൽ ഉള്ള വിവാദങ്ങളാണ് ഉണ്ടായിരിക്കുന്നത്.

റോയൽ മൾട്ടിസ്പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ചെയർമാനായ ബർത്തകൂർ തൻ്റെ അനന്തരവനും ടീമിലെ യുവതാരവുമായ റിയാൻ പരാഗിനെ ടീമിന്റെ നായക ചുമതല ഏൽപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി കുമാർ സംഗക്കാര എന്ന മിടുക്കനായ പരിശീലകനെ ഒഴിവാക്കി രാഹുൽ ദ്രാവിഡിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരുന്നു. സഞ്ജു സാംസനെയും യശ്വസി ജയ്‌സ്വാളിനെയും ഒതുക്കുക എന്നത് ആയിരുന്നു ആ നീക്കത്തിന് പിന്നിലെ ഒരു കാരണം.

2022 മുതൽ 2024 വരെ സംഗക്കാര മികച്ച പ്രകടനം കാഴ്ചവച്ചതിനാൽ ആദ്യം മാനേജ്മെന്റിൽ ഉള്ള ചിലർക്ക് ദ്രാവിഡ് പരിശീലകനായി എത്തുന്നതിൽ എതിർപ്പ് ഉണ്ടായിരുന്നു എങ്കിലും 2024 ടി 20 ലോകകപ്പ് ജയിപ്പിച്ച ദ്രാവിഡിന് ആ നേട്ടം തുണയായി. ഇതോടെ ബർത്തകൂർ ആഗ്രഹിച്ച ആദ്യ പദ്ധതി വിജയകരമായി നടന്നു.

ദ്രാവിഡ് മുഖ്യ പരിശീലകനായി ചുമതലയേറ്റതിനുശേഷം, കളിക്കാരെ നിലനിർത്തുന്നത് ഉൾപ്പെടെ എല്ലാ ക്രിക്കറ്റ് തീരുമാനങ്ങളും അദ്ദേഹം ഒറ്റയ്ക്ക് എടുക്കാൻ തുടങ്ങി. അതിന്റെ തെളിവായിരുന്നു ഒരിക്കൽ സൂര്യകുമാർ യാദവ് സഞ്ജുവമായിട്ടുള്ള സംഭാഷണത്തിനിടെ എന്തായി രാജസ്ഥാന്റെ റീടെൻഷൻ തീരുമാനം എന്ന് ചോദിച്ചപ്പോൾ -” ദ്രാവിഡ് സർ തീരുമാനിക്കും” എന്ന് സഞ്ജു മറുപടി നൽകി. ആ മറുപടിയിൽ എല്ലാം ഉണ്ടായിരുന്നു.

ക്യാപ്റ്റൻ സ്ഥാനം നൽകാം എന്ന ഉറപ്പിൽ ബാംഗ്ലൂരും, ഡൽഹിയും ലേലത്തിൽ പ്രവേശിക്കാൻ ജയ്‌സ്വാളിനോട് ഇതിനിടയിൽ ആവശ്യപെട്ടു. എന്നാൽ രാജസ്ഥാൻ ടീമിൽ ഉപനായക സ്ഥാനവും സഞ്ജുവിന്റെ ഒപ്പമുള്ള ശമ്പളവും നൽകാം എന്ന് പറഞ്ഞ് ജയ്‌സ്വാളിനെ വശത്തിലാക്കുക ആയിരുന്നു.

ഫെബ്രുവരിയിൽ സഞ്ജു വിരലിന് പരിക്കേൽക്കുകയും കുറച്ചുകാലം ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തതോടെയാണ് യഥാർത്ഥ നാടകീയത ആരംഭിച്ചത്. പരാഗിനെ ആർആർ ക്യാപ്റ്റനായി നിയമിക്കാനുള്ള മികച്ച അവസരമായാണ് ബർത്തകൂർ ഇതിനെ കണ്ടത്. എന്നാൽ ഐപിഎല്ലിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് സഞ്ജു സുഖം പ്രാപിക്കുകയും ആദ്യ മത്സരത്തിന് ഫിറ്റ് ആയി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. എന്നിരുന്നാലും, ആദ്യ ആഴ്ചയിൽ സഞ്ജുവിന് വിക്കറ്റ് കീപ്പിംഗോ ഫീൽഡിങ്ങോ ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് എൻസിഎയിൽ നിന്ന് ഉപാധികളോടെ അനുമതി നേടാൻ ബർത്തകൂർ ദ്രാവിഡിനെ ഉപയോഗിച്ചതായി റിപ്പോർട്ട് വരുന്നു. തൽഫലമായി, ആദ്യ മൂന്ന് മത്സരങ്ങളിൽ (അതിൽ രണ്ടെണ്ണം അസമിലായിരുന്നു) പരാഗ് നായകനും സഞ്ജു ഇമ്പാക്ട് താരവും ആകുകയും ചെയ്‌തു.

ഈ സമയത്ത് സഞ്ജുവും ജയ്‌സ്വാളും അസ്വസ്ഥനായിരുന്നു എന്ന് വാർത്ത വരുന്നു .സഞ്ജു, മാച്ച് ഫിറ്റ് ആയിരുന്നിട്ടും, ഇംപാക്റ്റ് എന്ന പേരിൽ ഒഴിവാക്കി, വൈസ് ക്യാപ്റ്റൻസി വാഗ്ദാനം ചെയ്ത ജയ്‌സ്വാളിന് ആകട്ടെ സഞ്ജുവിന്റെ അഭാവത്തിൽ നായക സ്ഥാനം നൽകിയതും ഇല്ല. സഞ്ജുവിന്റേയും ജയ്‌സ്വാളിന്റെയും മുഖത്ത് ദേഷ്യം പ്രകടം ആണെന്നും എന്തായാലും ഈ സീസൺ സമ്പൂർണ പരാജയമായ ടീമിൽ അടുത്ത സീസണിൽ വമ്പൻ മാറ്റങ്ങൾ കാണാം എന്നും റിപ്പോർട്ട് വരുന്നു.

Read more