ഇന്ന് നടക്കാൻ പോകുന്ന (ഐപിഎൽ 2025 ) മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ, സഞ്ജു സാംസൺ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ കളിക്കുമോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. ഡൽഹി ക്യാപിറ്റൽസിനെതിരെ 19 പന്തിൽ നിന്ന് 31 റൺസ് നേടി നന്നായി കളിച്ചുവരവെയാണ് സഞ്ജു റിട്ടയേർഡ് ഹർട്ട് ആയി മടങ്ങിയത്. ഇന്ന് ലക്നൗവിന് എതിരായ മത്സരത്തിന് മുമ്പ്, റോയൽസ് മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് തങ്ങൾ സഞ്ജുവിന്റെ സ്കാൻ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും കളിക്കുമോ ഇല്ലയോ എന്നുള്ളത് ശേഷം തീരുമാനിക്കും എന്നും പറഞ്ഞിരിക്കുകയാണ്.
ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ വിപ്രജ് നിഗത്തിന്റെ പന്തിൽ കട്ട് ഷോട്ട് എടുക്കാൻ ശ്രമിച്ചപ്പോൾ സാംസൺ വേദന കൊണ്ട് പുളയുക ആയിരുന്നു. തുടർന്ന് ഫിസിയോ എത്തി പ്രാഥമിക ചികിത്സ നൽകിയെങ്കിലും തുടരാൻ സാധിക്കില്ല എന്ന് മനസിലാക്കിയതിനാൽ സഞ്ജു കളം വിടുക ആയിരുന്നു.
എൽഎസ്‌ജിക്കെതിരായ മത്സരത്തിന് സഞ്ജുവിന് കളിക്കാൻ അനുമതി ലഭിച്ചാലും, മുൻകരുതൽ എന്ന നിലയിൽ അദ്ദേഹം ഒരു ഇംപാക്ട് സബ് ആയി ആകും ഇറങ്ങുക എന്നും വാർത്തകൾ ഉണ്ട് . ഇത് സംഭവിച്ചാൽ, റിയാൻ പരാഗ് വീണ്ടും ഫ്രാഞ്ചൈസിയെ നയിക്കുമെന്ന് നമുക്ക് കാണാൻ കഴിയും. ഈ സീസണിന്റെ തുടക്കത്തിൽ, സഞ്ജു സാംസണിന് ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് വിക്കറ്റ് കീപ്പിംഗ് അനുമതി ലഭിക്കാത്തതിനെത്തുടർന്ന് ആദ്യ മൂന്ന് മത്സരങ്ങളിൽ റിയാൻ പരാഗ് രാജസ്ഥാൻ റോയൽസിനെ നയിച്ചിരുന്നു .
“സഞ്ജുവിന് വാരിയെല്ലിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടു,” മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് പറഞ്ഞു. “അതിനാൽ അവൻ അപ്പോൾ സ്കാനിംഗിന് പോയി. അതിനാൽ ആ സ്കാനുകളുടെ ഫലങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. അതിന്റെ ഫലം നോക്കി അവന്റെ കാര്യത്തിൽ തീരുമാനം എടുക്കും ” ദ്രാവിഡ് ഇന്നലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എന്നാൽ ഡൽഹിക്കെതിരെ അനായാസം ജയിക്കാമായിരുന്ന കളി സൂപ്പർ ഓവർ വരെ എത്തിച്ച് തോറ്റതിൽ വലിയ നിരാശയിലാണ് ക്യാപ്റ്റൻ സഞ്ജു അടക്കമുളള ടീമംഗങ്ങൾ. മത്സരശേഷം സഞ്ജുവിന്റെ മുഖത്ത് ഇത് കാര്യമായി പ്രകടമായിരുന്നു. കളിയിലെ ചില തെറ്റായ തീരുമാനങ്ങളാണ് രാജസ്ഥാന് വീണ്ടും ജയം ഇല്ലാതാക്കിയത്. രാഹുൽ ദ്രാവിഡ് ടീമംഗങ്ങളോട് സംസാരിക്കവേ അത് ഗൗനിക്കാതെ സഞ്ജു നടന്നുപോവുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
ഇതിന് പിന്നാലെ സഞ്ജുവും ദ്രാവിഡും തമ്മിൽ ഭിന്നത ഉണ്ടെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതിനെല്ലാം ഒടുവിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാൻ കോച്ച്. ഇത്തരം അഭ്യൂഹങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് ദ്രാവിഡ് തുറന്നുപറഞ്ഞത്. ഒരു തെറ്റിദ്ധാരണയോ പ്രശ്‌നമോ ഞങ്ങൾക്കിടയിൽ ഇല്ലെന്നും ഒരു യൂണിറ്റ് എന്ന നിലയിൽ ഐപിഎൽ കാംപെയ്‌നിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നെന്നും രാഹുൽ ദ്രാവിഡ് വ്യക്തമാക്കി. കൂടാതെ സഞ്ജുവും താനും ഒരേ നിലപാടിൽ തന്നെയെന്നും ദ്രാവിഡ് കൂട്ടിച്ചേർത്തു