പുറത്താക്കിയ താരത്തെ തിരിച്ച് വിളിച്ചു; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് തമീം

ക്രിക്കറ്റ് കളിക്കളത്തില്‍ നിന്നും മാന്യത വറ്റുകയാണെന്ന മുറവിളികള്‍ ഉയര്‍ത്തുന്നവര്‍ ഈ കാഴ്ച്ചയൊന്ന് കാണണം. ബംഗ്ലാദേശ് ക്രിക്കറ്റ് ലീഗിനിടെ ഒരു നായകന്‍ പ്രകടമാക്കിയത് സമാനകളില്ലാത്ത സ്‌പോട്‌സ്മാന്‍ സ്പിരിറ്റായിരുന്നു. ബംഗ്ലാദേശ് താരം കൂടിയായ തമീം ഇഖ്ബാലണ് ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ കൈയ്യടിയും നേടുന്നത്.

സംഭവമിതാണ്. ചിറ്റഗോംഗില്‍ കോമില വിക്ടോറിയന്‍സും ധാക്ക ഡൈനാമിറ്റ്സും തമ്മില്‍ വാശിയേറിയ മത്സരം നടക്കുന്നു. 168 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ധാക്കയുടെ ഇന്നിംഗ്സിലെ പതിനെട്ടാം ഓവറിലെ രണ്ടാംപന്ത്. ധാക്കയ്ക്ക് ജയിക്കാന്‍ 18 പന്തില്‍ വേണ്ടത് 44 റണ്‍സ്.

ക്രീസില്‍ കെവന്‍ കൂപ്പറും ജഹറുള്‍ ഇസ്ലാമും. ഡ്വെയ്ന്‍ ബ്രാവോ പന്തെറിയുന്നു. രണ്ടാം പന്തില്‍ സിംഗിളിനായി കൂപ്പര്‍ ഓടിയെങ്കിലും ബ്രാവോയുമായി കൂട്ടിയിടിക്കുന്നു. ഇരുവരും നിലത്തുവീഴുന്നു. ഇതിനിടെ നോണ്‍സ്ട്രൈക്കര്‍ റണ്ണിനായി ഓടിയെങ്കിലും വേദനായാല്‍ പുളഞ്ഞ കൂപ്പര്‍ റണ്ണിനായി ശ്രമിക്കാതെ നിന്നു. ഫീല്‍ഡര്‍മാര്‍ കൂപ്പറിനെ അനായാസം റണ്ണൗട്ടാക്കി.

ഇനിയാണ് ഈ സംഭവത്തിലെ ട്വിസ്റ്റ്. പവലിയനിലേക്ക് തിരിച്ച് നടക്കുകയായിരുന്ന കൂപ്പറെ ഓടിയെത്തിയ നായകന്‍ തമീം ഇഖ്ബാല്‍ ക്രീസിലേക്ക് തന്നെ തിരിച്ച്് വരണമെന്ന് ആവശ്യപ്പെടുന്നു. എന്നാല്‍ കൂപ്പര്‍ ഈ ആവശ്യം ചെവിക്കൊള്ളാന്‍ തയ്യാറായില്ല. ഇതോടെ കൂപ്പറെ പിന്നില്‍ വട്ടം ചുറ്റി ക്രീസിലേക്ക് തന്നെ തിരിച്ച് വരണമെന്ന് തമീം അഭ്യര്‍ത്ഥിക്കുകയായിരുന്നു. അമ്പയര്‍മാരും ഇതിന് പച്ചക്കൊടി വീശിയതോടെ കൂപ്പര്‍ ക്രീസില്‍ തന്നെ തിരിച്ചെത്തുകയായിരുന്നു. ആ കാഴ്ച്ച കാണാം