'അവര്‍ പുറത്തിരുന്നപ്പോള്‍ ടീമിനു വേണ്ടി ചെയ്തത് വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു'; സഞ്ജുവിനെയും കൂട്ടരെയും പ്രശംസിച്ച് ദ്രാവിഡ്

ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടിയെങ്കിലും ടീമിന്റെ ഭാഗമായിരുന്ന സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്ക് ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല. ആദ്യ മത്സരത്തിനിറക്കിയ ടീമിനെ തന്നെയാണ് ഇന്ത്യ ഫൈനല്‍ മത്സരത്തിലും ഇറക്കിയത്. ബോളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മുഹമ്മദ് സിറാജിന്റെ കാര്യത്തില്‍ മാത്രമാണ് മാറ്റമുണ്ടായത്. താരത്തിന് ആദ്യ മൂന്ന് മത്സരത്തില്‍ കളിക്കാനായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ത്യന്‍ ടീം നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കവെയാണ് ഇവരെക്കുറിച്ച് പരിശീവകന്‍ രാഹുല്‍ ദ്രാവിഡ് സംസാരിച്ചു.

ഒരു മത്സരത്തില്‍പ്പോലും കളിക്കാന്‍ സാധിക്കാതെ മൂന്നു താരങ്ങള്‍ നമ്മുടെ ടീമിലുണ്ട്. സഞ്ജു സാംസണ്‍, യുസി ചഹല്‍, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ക്കൊന്നും ഒരു മല്‍സരം പോലും കളിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ പുറത്തിരുന്നപ്പോഴും ഇവരെല്ലാം വലിയ സ്പിരിറ്റും ആവേശവുമാണ് കാണിച്ചത്.

കളിക്കാന്‍ സാധിക്കാതെ പോയതിന്റെ പേരില്‍ ഒരിക്കല്‍പ്പോലും ഇവര്‍ മുഖം താഴ്ത്തിയിരിക്കുകയോ, നിരാശ പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. അതു ഞങ്ങള്‍ക്കും ടീമിനും വളരെ പ്രധാനപ്പെട്ട കാര്യവുമായിരുന്നു.

ലോകകപ്പ് പോലെയുള്ള ടൂര്‍ണമെന്റുകള്‍ കളിക്കുമ്പോള്‍ ഇതു വളരെ പ്രധാനം തന്നെയാണ്. പ്ലെയിംഗ് ഇലവനില്‍ ഇടം കിട്ടാതെ പുറത്തിരിക്കുന്ന താരങ്ങളുടെ മാനസിക നിലയും സ്പിരിറ്റുമെല്ലാം പ്രധാനപ്പെട്ട കാര്യമാണ്- ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.