ടി20 ലോകകപ്പ് 2024: റാഷിദ് ഖാനെ ശിക്ഷിച്ച് ഐസിസി

ജൂണ്‍ 25ന് ബംഗ്ലാദേശിനെതിരായ ടി20 ലോകകപ്പ് 2024 മത്സരത്തിനിടെ ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് റാഷിദ് ഖാന് ശിക്ഷ. കളിക്കാര്‍ക്കും കളിക്കാരെ പിന്തുണയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയുള്ള ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.9 ലംഘിച്ചതിനാണ് അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റനെതിരെ നടപടിയെടുത്ത്.

ഒരു അന്താരാഷ്ട്ര മത്സരത്തിനിടെ അനാദരവോ അപകടമോ ഉണ്ടാക്കുന്ന വിധത്തില്‍ ഒരു കളിക്കാരന്റെ അടുത്തോ ഉദ്യോഗസ്ഥരുടെ അടുത്തോ പന്തോ ക്രിക്കറ്റ് പ്രോപ്പിന്റെ മറ്റേതെങ്കിലും ഇനമോ എറിയുന്നതുമായി ബന്ധപ്പെട്ടതാണ് ഈ പെരുമാറ്റച്ചട്ടം. താരത്തിന് മത്സര വിലക്ക് ഒഴിവാക്കാനായി ഒരു ഡീമെറിറ്റ് പോയിന്റ് നല്‍കി. 24 മാസത്തിനിടെ റാഷിദിന്റെ ആദ്യ കുറ്റമായതും ശിക്ഷയുടെ തീവ്രത കുറച്ചു.

View this post on Instagram

A post shared by ICC (@icc)

ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരായ നിതിന്‍ മേനോന്‍, ലാംഗ്ടണ്‍ റുസെറെ, തേര്‍ഡ് അമ്പയര്‍ അഡ്രിയാന്‍ ഹോള്‍ഡ്സ്റ്റോക്ക്, ഫോര്‍ത്ത് അമ്പയര്‍ അഹ്സന്‍ റാസ എന്നിവരാണ് താരത്തിന് കുറ്റം ചുമത്തിയത്. പരമാവധി 50 ശതമാനം മാച്ച് ഫീസും ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്റുകളും അടങ്ങുന്ന ലെവല്‍ 1 കാറ്റഗറിയാണ് റാഷിദ് ലംഘിച്ചത്.

അവസാന ഓവറില്‍ അഫ്ഗാനിസ്ഥാന്റെ ഇന്നിംഗ്സിനിടെ കരീം ജനത്തിനൊപ്പം റാഷിദ് ബാറ്റ് ചെയ്യുകമ്പോഴായിരുന്നു സംഭവം. രണ്ടാം റണ്ണിനുള്ള കോള്‍ നിരസിച്ച കരീമിനോട് ദേഷ്യപ്പെട്ട് താരം തന്റെ ബാറ്റ് നിലത്തേയ്ക്ക് എറിയുകയായിരുന്നു. സംഭവത്തില്‍ റാഷിദ് കുറ്റം സമ്മതിക്കുകയും ഐസിസി മാച്ച് റഫറിമാരുടെ എമിറേറ്റ്‌സ് എലൈറ്റ് പാനലിലെ റിച്ചി റിച്ചാര്‍ഡ്സണ്‍ നിര്‍ദ്ദേശിച്ച ശിക്ഷ അംഗീകരിക്കുകയും ചെയ്തു.