ടി20 ലോകകപ്പ് 2024: അഫ്ഗാന്റെ അട്ടിമറി പാരയായി, ഇന്ത്യ സെമി കാണാതെ പുറത്താകാന്‍ സാധ്യത!

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 8 ഘട്ടത്തിലെ ഗ്രൂപ്പ് 1 പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളില്‍ രണ്ടിലും ജയിച്ച ഇന്ത്യയ്ക്ക് നാല് പോയിന്റുണ്ട്. എന്നാല്‍ രോഹിത് ശര്‍മ്മയും സംഘവും ഇതുവരെ സെമി ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചിട്ടില്ല.

സെന്റ് ലൂസിയയിലെ ഗ്രോസ് ഐലറ്റിലെ ഡാരെന്‍ സമി നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച (ജൂണ്‍ 24) നടക്കുന്ന അവസാന സൂപ്പര്‍ 8 മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ഈ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യ സെമിഫൈനലിലേക്ക് യോഗ്യത നേടും. എന്നാല്‍ തോറ്റാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ അപകടകരമാകും.

നിലവില്‍ ഇന്ത്യക്ക് രണ്ട് മത്സരങ്ങളില്‍നിന്ന് നാല് പോയിന്റും ഓസ്ട്രേലിയയ്ക്കും അഫ്ഗാനിസ്ഥാനും രണ്ട് പോയിന്റ് വീതവുമാണുള്ളത്. ഓസ്ട്രേലിയയും അഫ്ഗാനിസ്ഥാനും യഥാക്രമം ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമെതിരായ അവസാന സൂപ്പര്‍ 8 മത്സരങ്ങള്‍ വിജയിച്ചാല്‍, അവര്‍ക്കും 4 പോയിന്റുമായി സൂപ്പര്‍ 8 ഘട്ടം അവസാനിക്കും. ഈ സാഹചര്യത്തില്‍, ആദ്യ രണ്ട് ടീമുകളെ അവരുടെ നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക.

നിലവില്‍ ഇന്ത്യയുടെ നെറ്റ് റണ്‍ റേറ്റ് 2.425 ഉം ഓസ്‌ട്രേലിയയുടേത് 0.223 ഉം ആണ്. എന്നാല്‍ ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന് ശേഷം വിജയത്തിന്റെ മാര്‍ജിന്‍ അനുസരിച്ച് അത് മാറും. അഫ്ഗാനിസ്ഥാന്റെ നെറ്റ് റണ്‍ റേറ്റ് 0.650 ആണ്. എന്നാല്‍ ഇന്ത്യ ഓസീസിനെതിരെ വലിയ മാര്‍ജിനില്‍ തോറ്റാല്‍ അവര്‍ ഇന്ത്യയെ മറികടക്കാനാകും. റാഷിദ് ഖാനും സംഘത്തിനും അതിന് ചൊവ്വാഴ്ച ബംഗ്ലാദേശിനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കാനാകണം.

അങ്ങനെ സംഭവിച്ചാല്‍, ഓസ്ട്രേലിയയും അഫ്ഗാനിസ്ഥാനും ഗ്രൂപ്പ് ഒന്നില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യയ്ക്ക് മുകളില്‍ ഫിനിഷ് ചെയ്ത് സെമിഫൈനലിന് യോഗ്യത നേടും. ടൂര്‍ണമെന്റ് നിയമമനുസരിച്ച്, സൂപ്പര്‍ 8 റൗണ്ടിലെ രണ്ട് ഗ്രൂപ്പുകളില്‍ നിന്നും ആദ്യ രണ്ട് ടീമുകളാണ് നോക്കൗട്ടിലേക്ക് യോഗ്യത നേടുന്നത്.

ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ തോറ്റാലും അഫ്ഗാനിസ്ഥാന്‍ ചൊവ്വാഴ്ച ബംഗ്ലാദേശിനെ തോല്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, ഇന്ത്യ സെമിഫൈനലിലേക്ക് യോഗ്യത നേടാം. അങ്ങനെ സംഭവിച്ചാല്‍ റാഷിദ് ഖാന്റെ നേതൃത്വത്തിലുള്ള ടീം ബംഗ്ലാദേശിനൊപ്പം ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും.