ടി20 ലോകകപ്പ് 2024: 'ഇന്ത്യ ഞങ്ങളെ തോല്‍പ്പിക്കുകയല്ല, പകരം...'; പരാജയത്തില്‍ പ്രതികരിച്ച് ബട്ട്‌ലര്‍

ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് 2024 യാത്ര സെമി ഫൈനലില്‍ അവസാനിച്ചു. ഫോമിലുള്ള ഇന്ത്യന്‍ ടീമിനെ മറികടക്കാന്‍ ജോസ് ബട്ട്‌ലര്‍ക്കും സംഘത്തിനും സാധിച്ചില്ല. 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 103 റണ്‍സിന് പുറത്തായി. ഇതോടെ ഇന്ത്യ 68 റണ്‍സിന്റെ വിജയവുമായി ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. ഇപ്പോഴിതാ ടീമിന്റെ പരാജയകാരണം വിലയിരുത്തിയിരിക്കുകയാണ് ബട്ട്‌ലര്‍.

ഇന്ത്യ ഞങ്ങളെ തോല്‍പ്പിക്കുകയല്ല, തകര്‍ക്കുകയാണ് ചെയ്തത്. ഞങ്ങള്‍ 20-25 റണ്‍സ് അധികം വിട്ടുകൊടുത്തു. അതാണ് ഒടുവില്‍ തിരിച്ചടിയായത്. ആ പിച്ചില്‍ അവരെ 145 – 150 ലേക്ക് ഒതുക്കാമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ നടന്നില്ല. സ്പിന്നിന് അനുകൂലമായ പിച്ചില്‍ മൊയിന്‍ അലിയെക്കൊണ്ട് ബോള്‍ ചെയ്യിക്കാതിരുന്നതും അബദ്ധമായി- ഇംഗ്ലീഷ് ക്യാപ്റ്റന്‍ പറഞ്ഞു.

തീരെ വേഗം കുറഞ്ഞ, സ്പിന്നിന് അനുകൂലമായ പിച്ചില്‍ ആദ്യം ബോള്‍ ചെയ്യാനെടുത്ത തീരുമാനം തെറ്റായിപ്പോടെന്ന് ബട്ട്‌ലര്‍ സമ്മതിച്ചില്ല. ടോസ് നേടിയാല്‍ എന്തുചെയ്യണമെന്ന് നേരത്തേ ആലോചിച്ച് ഉറപ്പിച്ചിരുന്നതാണെന്നായിരുന്നു ബട്ട്‌ലറുടെ വിശദീകരണം. ടോസ് അന്തിമഫലത്തില്‍ നിര്‍ണായകമായില്ലെന്നും ബട്ട്‌ലര്‍
കൂട്ടിച്ചേര്‍ത്തു.

ബാറ്റിംഗ്, ബോളിംഗ്, ഫീല്‍ഡിംഗ് മേഖലകളില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയായിരുന്നു ഇന്ത്യന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും ഇന്നിങ്സ് മികവില്‍ ഏഴിന് 171 റണ്‍സെടുത്ത ഇന്ത്യ, ഇംഗ്ലണ്ടിനെ 16.4 ഓവറില്‍ 103 റണ്‍സിന് എറിഞ്ഞിട്ടാണ് ഫൈനലില്‍ പ്രവേശിച്ചത്.