ടി20 ലോകകപ്പ് 2024: പിച്ചുകള്‍ ബോളിംഗ് സൗഹൃദം, പിടിച്ചു നില്‍പ്പ് ശരിയായ സാങ്കേതികതയുള്ള ബാറ്റര്‍മാര്‍ക്ക് മാത്രം: മുന്നറിയിപ്പ് നല്‍കി കൈഫ്

വരാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യന്‍ ടീമിന് സമയോചിതമായ ഓര്‍മ്മപ്പെടുത്തല്‍ നല്‍കി ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫ്. ബോളിംഗ് സൗഹൃദ പിച്ചുകളില്‍ സാങ്കേതിക വൈദഗ്ധ്യത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ താരം ഐപിഎല്ലിലെ ഉയര്‍ന്ന സ്‌കോറിംഗ് ഏറ്റുമുട്ടലുകളില്‍നിന്ന് തികച്ചും ഇത് കികച്ചു വ്യത്യസ്തമാണെന്ന് പറഞ്ഞു.

ശനിയാഴ്ച നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള 2024 ടി20 ലോകകപ്പ് സന്നാഹ മത്സരത്തിന് ഉപയോഗിച്ച സ്ലോ സ്റ്റിക്കി പിച്ചിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. ശരിയായ സാങ്കേതികതയുള്ള ബാറ്റര്‍മാര്‍ക്ക് മാത്രമേ റണ്‍സ് നേടാനാകൂ എന്ന് കൈഫ് പറഞ്ഞു.

ന്യൂയോര്‍ക്കില്‍ പിച്ചുകള്‍ ഒരേപോലെ കളിക്കുകയാണെങ്കില്‍ ബാറ്റിംഗ് കഠിനമായിരിക്കും. സ്പോഞ്ചി ബൗണ്‍സ്, വേഗത കുറഞ്ഞതും വലുതുമായ ഔട്ട്ഫീല്‍ഡ്, പന്തിന്റെ ചലനം- സാങ്കേതികതയുള്ള ബാറ്റര്‍മാര്‍ മാത്രമേ ഇവിടെ റണ്‍സ് സ്‌കോര്‍ ചെയ്യുകയുള്ളൂ. ഇത് തീര്‍ച്ചയായും ഐപിഎല്‍ അല്ല- കൈഫ് എക്സില്‍ കുറിച്ചു.

ആക്രമണാത്മക ബാറ്റിംഗ് സമീപനത്തിന് പേരുകേട്ട ഇന്ത്യന്‍ ടീമിന് കൈഫിന്റെ മുന്നറിയിപ്പ് നിര്‍ണായകമാണ്. ഐപിഎല്‍ പലപ്പോഴും ബാറ്റര്‍മാര്‍ക്ക് അനുകൂലമായ ഫ്‌ലാറ്റ് പിച്ചുകള്‍ അവതരിപ്പിക്കുമ്പോള്‍, ടി20 ലോകകപ്പിന് വൈവിധ്യമാര്‍ന്ന പ്രതലങ്ങള്‍ കാണാന്‍ കഴിയും. വേഗത കുറഞ്ഞ വിക്കറ്റുകളോട് പൊരുത്തപ്പെടാനും മിടുക്കോടെ കളിക്കാനുമുള്ള കഴിവാണ് ടീമിന്റെ വിജയത്തിന് പ്രധാനം.