ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പില്‍ നിലവിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫോം ഒരു ഘടകമായില്ലെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഐപിഎല്ലിന് മുമ്പ് തന്നെ 15 അംഗ ടീമിനെ തിരഞ്ഞെടുക്കാമായിരുന്നുവെന്ന് രോഹിത് പറഞ്ഞു. ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിന്റെ അവസാന പതിപ്പിന് ശേഷം വിരാട് കോഹ്ലി രണ്ട് ടി20 മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ എന്നതിനാല്‍ അദ്ദേഹത്തിന്റെ പ്രസ്താവന ഞെട്ടിക്കുന്നതാണ്.

അന്താരാഷ്ട്ര ഗെയിമുകളില്‍ മെന്‍ ഇന്‍ ബ്ലൂവിന് വേണ്ടി മികച്ച പ്രകടനം നടത്തിയവരില്‍ ഒരാളായിരുന്നു റിങ്കു സിംഗ്, പക്ഷേ അദ്ദേഹം അവഗണിക്കപ്പെട്ടു. മാരകമായ വാഹനാപകടത്തെത്തുടര്‍ന്ന് ഋഷഭ് പന്ത് വളരെക്കാലം ക്രിക്കറ്റൊന്നും കളിച്ചിരുന്നില്ല, പക്ഷേ അദ്ദേഹം ടീമിന്റെ ഭാഗമാണ്.

ഐപിഎല്‍ ആരംഭിക്കുന്നതിന് മുമ്പ് (മാര്‍ച്ചില്‍) ഞങ്ങള്‍ ഞങ്ങളുടെ സ്‌ക്വാഡ് കോമ്പിനേഷന്‍ ഉണ്ടാക്കി. സ്വാഡിലേക്ക് പുതുതായി ആരും വരുന്നില്ല. ഞങ്ങളുടെ ധാരാളം കളിക്കാര്‍ ഐപിഎല്ലിന് മുമ്പ് ടി20 കളിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് ചില വിടവുകള്‍ നികത്തേണ്ടിവന്നു, അവിടെയാണ് ഐപിഎല്‍ ഞങ്ങളെ സഹായിച്ചത്. ഞങ്ങളുടെ പ്രധാന ഗ്രൂപ്പിനെ ഞങ്ങള്‍ക്ക് അറിയാമായിരുന്നു, കൂടാതെ കുറച്ച് കൂട്ടിച്ചേര്‍ക്കലുകള്‍ മാത്രമാണ് നടത്തിയത്- രോഹിത് പറഞ്ഞു.

ഈ പ്രധാന ഗ്രൂപ്പില്‍ രോഹിത്തും വിരാട് കോഹ്‌ലിയും ഉള്‍പ്പെടുന്നു. അവരെ തിരഞ്ഞെടുക്കണോ എന്നതിനെക്കുറിച്ച് ബാഹ്യ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. 2022 നവംബറില്‍ ടി20 ലോകകപ്പില്‍നിന്നും പുറത്തായതിന് ശേഷം, കഴിഞ്ഞ ജനുവരിയില്‍ നടന്ന ടി20 പരമ്പരയിലാണ് രോഹിത്തും കോഹ്‌ലിയും കുട്ടി ക്രിക്കറ്റില്‍ വീണ്ടും തിരിച്ചെത്തിയത്. കരീബിയന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളില്‍ നടക്കുന്ന ടി20 ലോകകപ്പ് ജൂണ്‍ 1 ന് ആരംഭിക്കും.