IPL 2025: എല്ലാം നേടി കൊടുത്തവൻ, ഒടുവിൽ ടീം വിടാനൊരുങ്ങി സൂപ്പർ കോച്ചും കൂട്ടാളിയും; മുൻ ചാമ്പ്യന്മാർക്ക് കണ്ടകശനി തന്നെ

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ അടുത്ത സീസണിൽ നിരവധി ടീമുകളുടെ കോച്ചിംഗ് സ്റ്റാഫിൽ മാറ്റങ്ങൾ ഉണ്ടാകും. ഗൗതം ഗംഭീർ, അഭിഷേക് നായർ, റയാൻ ടെൻ ദോഷേറ്റ് എന്നിവർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വിട്ട് കഴിഞ്ഞിരിക്കുകയാണ്. റിക്കി പോണ്ടിംഗിനെ ഡൽഹി ക്യാപിറ്റൽസം പുറത്താക്കി കഴിഞ്ഞു.

ന്യൂസ് 18 ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഗുജറാത്ത് ടൈറ്റൻസിൻ്റെ ഹെഡ് കോച്ച് ആശിഷ് നെഹ്‌റയും ക്രിക്കറ്റ് ഡയറക്ടർ വിക്രം സോളങ്കിയും ഐപിഎൽ 2025-ന് മുമ്പായി എം വിടാൻ ഒരുങ്ങുകയാണ്. ഐപിഎൽ 2024-ൽ ശുഭ്മാൻ ഗില്ലിൻ്റെ ക്യാപ്റ്റൻസിക്ക് കീഴിൽ പോയിൻ്റ് പട്ടികയിൽ ജിടി എട്ടാം സ്ഥാനത്താണ് പോരാട്ടം അവസാനിപ്പിച്ചത്.

നെഹ്‌റയും സോളങ്കിയും 2022-ൽ ടീമിന്റെ ആദ്യ സീസൺ മുതൽ ഒപ്പം ഉണ്ടായിരുന്നവരാണ്. ആദ്യ സീസണിൽ ടീം തന്നെ ടീം അവരുടെ കന്നി കിരീടം നേടി. 2023 സീസണിലും ഫൈനലിൽ എത്തിയ അവർ റണ്ണേഴ്‌സ് അപ്പായി പോരാട്ടം അവസാനിപ്പിക്കുക ആയിരുന്നു. എന്നാൽ കഴിഞ്ഞ സീസൺ തുടക്കത്തിൽ നായകൻ ഹാർദികിനെ മുംബൈയിലേക്ക് കൈമാറി ഗില്ലിനെ നായകനാക്കിയ ടീമിന് പിഴച്ചു. കണങ്കാലിന് പരിക്കേറ്റ് പുറത്തായ മുഹമ്മദ് ഷമിയെയും നഷ്ടമായത് ടീമിനെ ബാധിക്കുകയും ചെയ്തു.

കോച്ചിംഗ് സ്റ്റാഫിൽ ചേരാൻ യുവരാജ് സിംഗുമായി ഗുജറാത്ത് ബന്ധപ്പെട്ടിട്ടുണ്ട്. “ഒരുപാട് മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. ആശിഷ് നെഹ്‌റയും വിക്രം സോളങ്കിയും ടീം വിട്ടേക്കും. യുവരാജ് സിങ്ങും ഗുജറാത്ത് ടൈറ്റൻസും നല്ല ബന്ധത്തിലാണ്, വെറ്ററൻ ഓൾറൗണ്ടർ ടീമിന്റെ പരിശീലകനായേക്കാം. ഒന്നും അന്തിമമായിട്ടില്ല, പക്ഷേ കോച്ചിംഗ് സ്റ്റാഫിലെ മാറ്റങ്ങൾ കാർഡിലുണ്ട്,” റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ മൂന്ന് സീസണുകളിൽ ടൈറ്റൻസിൻ്റെ അസിസ്റ്റൻ്റ് കോച്ചായിരുന്ന ഗാരി കിർസ്റ്റൺ വൈറ്റ് ബോൾ ഫോർമാറ്റുകളിൽ പാകിസ്ഥാൻ്റെ പരിശീലകനാണ്.