അഞ്ചാം ടി20യിൽ ഇംഗ്ലണ്ടിനെ 150 റൺസിന് തകർത്ത് ഇന്ത്യ ടി 20 പരമ്പര 4-1ന് പരമ്പര സ്വന്തമാക്കി. കളിയുടെ എല്ലാ ഡിപ്പാർട്മെന്റിലും ഇന്ത്യയുടെ വക സമ്പൂർണ ആധിപത്യമാണ് കാണാൻ സാധിച്ചത്. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ സെഞ്ചുറിയും രണ്ട് വിക്കറ്റും നേടിയ അഭിഷേക് ശർമയാണ് കളിയിലെ താരം. 54 പന്തിൽ 13 സിക്‌സറുകളും 7 ഫോറുകളും സഹിതം 135 റൺസ് നേടിയ അദ്ദേഹം ഇന്ത്യയെ 20 ഓവറിൽ 247/9 എന്ന നിലയിൽ എത്താൻ സഹായിച്ചപ്പോൾ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ 97 റൺസിന് പുറത്താക്കി.
ബാറ്റിംഗിൽ ഓപ്പണർ സഞ്ജു സാംസണും ക്യാപ്റ്റൻ സൂര്യകുമാർ യാദവും നിരാശപെടുത്തിയത് ഇന്ത്യക്ക് സങ്കടമായി. ഇരുവരും അഞ്ച് മത്സരത്തിലും ഒന്നിൽ പോലും നല്ല പ്രകടനം നടത്തിയില്ല. അതിൽ താരങ്ങൾക്ക് വൻ തോതിലുള്ള വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്. ഒരേ പോലെയാണ് ഇരുവരും കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ പുറത്തായത്. അതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ രവിചന്ദ്രൻ അശ്വിൻ.
രവിചന്ദ്രൻ അശ്വിൻ പറയുന്നത് ഇങ്ങനെ:
” സൂര്യ കുമാറിന്റെ ബാറ്റിംഗ് പ്രശ്നമാണ്. ഈ പരമ്പരയിൽ അദ്ദേഹത്തിൻ്റെ ക്യാപ്റ്റൻസി മികച്ചതായിരുന്നു. എന്നാൽ അദ്ദേഹത്തിന് തൻ്റെ ബാറ്റിംഗിൽ മികവ് കാട്ടാൻ സാധിച്ചില്ല. സഞ്ജു സാംസണും സ്കൈയും ഒരേ പന്തിൽ, അതേ ഫീൽഡിൽ, ഒരേ ഷോട്ട്, ഒരേ പിഴവ് ഇങ്ങനെയാണ് പുറത്തായത്”
രവിചന്ദ്രൻ അശ്വിൻ തുടർന്നു:
” 1-2 ഗെയിമുകളിൽ ഇത് സംഭവിക്കുന്നത് എനിക്ക് മനസ്സിലാക്കാൻ കഴിയും, എന്നാൽ ഇത് ഇനി അസാധാരണമല്ല. കളിക്കാർ സ്വാതന്ത്ര്യത്തോടെ കളിക്കണം. സൂര്യകുമാർ യാദവ് വളരെ പരിചയസമ്പന്നനായ വ്യക്തിയാണ്. അത് പോലെയുള്ള തരത്തിൽ നിന്ന് നമ്മൾ ഇതല്ല പ്രതീക്ഷിക്കുന്നത്. അദ്ദേഹം തന്റെ ബാറ്റിംഗ് സ്റ്റൈൽ മാറ്റേണ്ട സമയമായി” രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.