ലഞ്ചിന് ശേഷം ഷോപ്പിംഗ് ഉണ്ടായിരുന്നോ? ട്രോളേറ്റ് പിടഞ്ഞ് ടീം ഇന്ത്യ

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യ നാണംകെട്ട തോല്‍വി വഴങ്ങിയിരിക്കുകയാണ്. 135 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടത്. 287 എന്ന വിജയ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യയുടെ പോരാട്ടം 151 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

തോല്‍വി ഉറപ്പാക്കിത്തന്നെയാണ് ഇന്ത്യ കളത്തിലിറങ്ങിയതെന്ന് കളിക്കാരുടെ ശരീരഭാഷയില്‍ നിന്നും വ്യക്തമായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ആദ്യ പരമ്പര ലക്ഷമിട്ടെത്തിയ ഇന്ത്യയുടെ ദയനീയ തോല്‍വിക്ക് സെഞ്ചൂറിയന്‍ സാക്ഷിയാവുകയായിരുന്നു.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഒന്നിനു പുറകെ ഒന്നായി കൂടാരത്തിലേക്ക് മടങ്ങുന്ന കാഴ്ചയാണ് കണ്ട് ട്രോളന്‍മാര്‍ അടങ്ങിയിരുന്നില്ല. ബാറ്റ്‌സ്മാന്‍മാരെ ട്രോളി അവര്‍ രംഗത്തെത്തിക്കഴിഞ്ഞു.

ഇന്ത്യന്‍ നിരയില്‍ അല്പമെങ്കിലും പൊരുതിയത് ഹിറ്റ്മാന്‍ രോഹിത്ത് ശര്‍മ മാത്രമാണ്.രോഹിത്തിനോടു യാതൊരു ദാക്ഷ്യണ്യവും ട്രോളര്‍മാര്‍ കാണിച്ചില്ല. 28 റണ്‍സെടുത്ത ഷാമിയ്ക്ക് സപ്പോര്‍ട്ടു നല്‍കി രോഹിത്തിനു കളി സമനിലയിലാക്കാമോ എന്നാണ് ചില വിരുതന്‍മാര്‍ ചോദിച്ചത്.

എന്നാല്‍ ലഞ്ചിന് ശേഷം ഷോപ്പിങ്ങുണ്ടെന്ന് ബി.സി.സി.ഐ അറിയിച്ചതുകൊണ്ടാണ് ബാറ്റ്‌സ്മാന്‍മാര്‍ കളി മതിയാക്കി പവലിയനിലേക്ക് മടങ്ങിയത് എന്നാണ് ചിലരുടെ പരിഹാസം.