IPL 2025: കടുത്ത നിരാശയിലായിരുന്നു അവന്‍, ഡ്രസിങ് റൂമില്‍ വച്ച് നിര്‍ത്താതെ കരഞ്ഞു, വൈഭവിന് കോണ്‍ഫിഡന്‍സ് കൊടുത്തത് ആ സൂപ്പര്‍താരം, വെളിപ്പെടുത്തി കോച്ച്‌

വൈഭവ് സൂര്യവന്‍ഷിയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഗംഭീര വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്. 35 ബോളില്‍ സെഞ്ച്വറിയടിച്ച വൈഭവിന്റെ മികവില്‍ ഗുജറാത്ത് ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം 15.5 ഓവറില്‍ മറികടക്കുകയായിരുന്നു രാജസ്ഥാന്‍. കഴിഞ്ഞ ലേലത്തില്‍ 1.1 കോടി രൂപക്കായിരുന്നു 14കാരനെ ആര്‍ആര്‍ ടീം മാനേജ്‌മെന്റ് ടീമില്‍ എത്തിച്ചത്. കൗമാരക്കാരന്‍ ബാറ്ററെ അന്ന് ടീമില്‍ എത്തിച്ചത് പലരിലും കൗതുകവും ഞെട്ടലും ഉണ്ടായെങ്കിലും രാജസ്ഥാന്റെ തീരുമാനം തെറ്റിയില്ലെന്ന് ഇന്നലെയാണ് എല്ലാവരും തിരിച്ചറിഞ്ഞത്.

ഇന്നലത്തെ ഇന്നിങ്‌സോടെ ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന എറ്റവും പ്രായം കുറഞ്ഞ താരം, ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി എന്നീ നേട്ടങ്ങള്‍ വൈഭവ് തന്റെ പേരിലാക്കിയിരുന്നു. ഐപിഎലിന് മുന്‍പ് ഇന്ത്യന്‍ ടീമിനായി അണ്ടര്‍ 19 ലെവലിലും തിളങ്ങിയിട്ടുണ്ട് വൈഭവ്. മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണിന്റെ കോച്ചിങ്ങിലായിരുന്നു അണ്ടര്‍ 19 തലത്തില്‍ വൈഭവ് കളിച്ചത്. അന്നേ വൈഭവ് സൂര്യവന്‍ഷിക്ക് കോണ്‍ഫിഡന്‍സ് കൊടുത്ത് ഉയര്‍ത്തികൊണ്ടുവന്നത് വിവിഎസ് ലക്ഷ്മണായിരുന്നുവെന്ന് തുറന്നുപറയുകയാണ് താരത്തിന്റെ കോച്ച് മനോജ് ഓജ.

Read more

അണ്ടര്‍ 19 ലെവലില്‍ കളിക്കവേ ഒരു മാച്ചിനിടെ 36 റണ്‍സെടുത്ത് നില്‍ക്കെ അപ്രതീക്ഷിതമായി വൈഭവ് റണ്ണൗട്ടായിരുന്നു. അന്ന് ഔട്ടായതില്‍ വളരെ നിരാശവാനായ താരത്തെ ഡ്രസിങ് റൂമില്‍ വച്ച് കരയുന്നതായി കണ്ടു. ഇത് ലക്ഷ്മണ്‍ കണ്ടപ്പോള്‍ അവന്റെ അരികിലേക്ക്‌ ചെന്ന് കൗമാര താരത്തെ അദ്ദേഹം ആശ്വസിപ്പിച്ചു. ലക്ഷ്മണ്‍ പറഞ്ഞ വാക്കുകള്‍ വൈഭവിന് പിന്നീട് കോണ്‍ഫിഡന്‍സ് നല്‍കി. ഇവിടെ റണ്‍സ് മാത്രമല്ല നമ്മള്‍ കാണുന്നതെന്നും, ദീര്‍ഘകാലത്തേക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിവുളള ആളുകളെയും നമ്മള്‍ കാണുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്. വൈഭവിന്റെ കഴിവ് എന്താണെന്ന് അന്ന് ലക്ഷ്മണ്‍ വളരെ വേഗത്തില്‍ തിരിച്ചറിഞ്ഞു. ബിസിസിഎയും അദ്ദേഹത്തെ പിന്തുണച്ചു, മനോജ് ഓജ വെളിപ്പെടുത്തി.