ദക്ഷിണാഫ്രിക്കയ്ക്ക് 30 പന്തില്‍ 30 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ മനസ്സില്‍ എന്തായിരുന്നു?; വിശദീകരിച്ച് രോഹിത് ശര്‍മ്മ

കഴിഞ്ഞ മാസം നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 30 ഇത്രയും പന്തില്‍ 30 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ താന്‍ പൂര്‍ണ്ണമായും ബ്ലാങ്കായിരുന്നുവെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ആ സാഹചര്യത്തില്‍ ഗെയിം പ്രോട്ടീസിന് അനുകൂലമായിരുന്നതിനാല്‍ സമ്മര്‍ദ്ദം വളരെയേറെയായിരുന്നു. മറ്റൊരു ട്രോഫിയും കൈവിടുന്നതിന്റെ വക്കിലായതിനാല്‍ മൊത്തത്തില്‍ ഒരു മരവിപ്പായിരുന്നെന്ന് രോഹിത് സമ്മതിച്ചു.

ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ഹെന്റിച്ച് ക്ലാസന്‍ ഇടങ്കയ്യന്‍ സ്പിന്നര്‍ അക്സര്‍ പട്ടേലിനെ രണ്ട് സിക്സറുകളും ബൗണ്ടറികളും പറത്തി ഒരോവറില്‍ 24 റണ്‍സെടുത്തു. ഇന്ത്യന്‍ ആരാധകര്‍ക്ക് മാത്രമല്ല, കളിക്കാര്‍ക്കും ഇത് തങ്ങളുടെ ടീമിന് മറ്റൊരു നിരാശ ഫൈനലായിരിക്കുമെന്ന് തോന്നി. എന്നാല്‍, ഹാര്‍ദിക് പാണ്ഡ്യ ക്ലാസനെ തക്കസമയത്ത് പുറത്താക്കുകയും അവസാന ഓവറില്‍ ഡേവിഡ് മില്ലറെ പിടിച്ചുകെട്ടി ഇന്ത്യയെ രണ്ടാം ടി20 ലോകകപ്പ് കിരീടം നേടാന്‍ സഹായിക്കുകയും ചെയ്തു.

”അതെ, ഞാന്‍ പൂര്‍ണ്ണമായും ബ്ലാങ്കായിരുന്നു’,” ഡാലസില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ രോഹിത് പറഞ്ഞു. പേസര്‍ ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ചേര്‍ന്ന് അവസാന അഞ്ച് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി ടി20 ലോകകപ്പ് ട്രോഫി തോല്‍വിയുടെ മുള്‍മുനയില്‍ നിന്ന് തട്ടിയെടുത്തു.

ഫൈനലിന്റെ അവസാന അഞ്ച് ഓവറുകളില്‍ ഇന്ത്യന്‍ ടീം വലിയ സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും എന്നാല്‍ അസാധാരണമായ എന്തെങ്കിലും പരീക്ഷിക്കുന്നതിന് പകരം അടിസ്ഥാനകാര്യങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ തങ്ങല്‍ തീരുമാനിക്കുയായിരുന്നുവെന്നും രോഹിത് പറഞ്ഞു.

‘ശാന്തമായിരിക്കുകയും പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമായിരുന്നു. ഞങ്ങള്‍ വിജയത്തില്‍നിന്ന് ഏറെ അകലെയായിരുന്നപ്പോഴും ദക്ഷിണാഫ്രിക്കയ്ക്ക് 30 പന്തില്‍ 30 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ഞങ്ങള്‍ എറിഞ്ഞ അഞ്ച് ഓവറുകള്‍ ഞങ്ങള്‍ എത്ര ശാന്തരാണെന്ന് കാണിച്ചുതരുന്നു,’ രോഹിത് പറഞ്ഞു.