2025 ലെ ഐപിഎല്ലിൽ നടത്തിയ ആക്രമണാത്മക ആഘോഷങ്ങൾക്ക് വിരാട് കോഹ്‌ലിക്ക് പിഴ ചുമത്താത്തത് എന്തുകൊണ്ടാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ചോദിച്ചു. ടൂർണമെന്റിന്റെ തുടക്കത്തിൽ ദിഗ്‌വേഷ് രതി തന്റെ ‘നോട്ട്ബുക്ക്’ ആഘോഷങ്ങൾക്ക് രണ്ടുതവണ പിഴ ചുമത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏപ്രിൽ 20 , ഞായറാഴ്ച മുള്ളൻപൂരിൽ നടന്ന ഐപിഎൽ 2025 ലെ 37-ാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) പഞ്ചാബ് കിംഗ്‌സിനെ (പിബികെഎസ്) ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. പിബികെഎസിന്റെ വിക്കറ്റുകളും വീഴുമ്പോഴും ടീമിന്റെ വിജയത്തിനുശേഷവും കോഹ്‌ലി ആക്രമണാത്മകമായി ആഘോഷിക്കുന്നത് കാണാമായിരുന്നു.
“എന്റെ ശ്രദ്ധ പിടിച്ചുപറ്റിയ കാര്യം ദിഗ്വേഷ് രതി നടത്തിയ ‘നോട്ട്ബുക്ക്’ ആഘോഷം ആയിരുന്നു. ഒരിക്കൽ അത് ചെയ്തു, പിഴയും ലഭിച്ചു. രണ്ടാമതും അത് ചെയ്തു, പിഴയും ലഭിച്ചു. മൂന്നാം തവണയും അയാൾ ഭയന്നു, പിഴയിൽ നഷ്ടപ്പെടുന്ന അത്രയും സമ്പാദിക്കുന്നില്ലെന്ന് അവൻ പറഞ്ഞു. അതിനാൽ അവൻ ആഘോഷത്തിന്റെ രീതി അങ്ങോട്ട് മാറ്റി” ചോപ്ര പറഞ്ഞു.
“പിബികെഎസ്-ആർസിബി മത്സരത്തിന്റെ അവസാനം വിരാട് കോഹ്‌ലിയുടെ ആഘോഷം ഞങ്ങൾ കണ്ടു, അതും ആക്രമണ ആഘോഷമായിരുന്നു. എന്നിരുന്നാലും, ആരും അദ്ദേഹത്തോട് ഒന്നും പറഞ്ഞില്ല. ഒരു പിഴയും കിട്ടിയില്ല. ആ സംഭവം പരാമർശിച്ചതും ഇല്ല/ പക്ഷേ ദിഗ്വേഷ് രതി ഒരു ‘നോട്ട്ബുക്ക്’ ആഘോഷം നടത്തിയപ്പോൾ നിങ്ങൾ അവനിട്ട് പണിതു.” മുൻ താരം പറഞ്ഞു.
ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ (LSG) IPL 2025 ലെ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ പ്രിയാൻഷ് ആര്യയുടെ വിക്കറ്റ് നേടിയതിന് ആഘോഷിച്ചതിന് ദിഗ്‌വേശ് രതിക്ക് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചു. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നമൻ ധീറിനെ പുറത്താക്കിയതിന് ആഘോഷം ആവർത്തിച്ചതിന് മാച്ച് ഫീയുടെ 50 ശതമാനം പിഴയും രണ്ട് ഡീമെറിറ്റ് പോയിന്റുകളും കൂടി ലഭിച്ചിരുന്നു.