ഞാൻ ബാറ്റ് ചെയ്യുന്ന സമയത്ത് ആ മനുഷ്യൻ കളിക്കുന്ന പോലെയുള്ള ഷോട്ടുകൾ കളിക്കാൻ ശ്രമിച്ചു, എന്നെ കൊണ്ട് പറ്റുന്ന പണി അല്ലെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി; മത്സരശേഷം വെളിപ്പെടുത്തി വധേര

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ (ആർ‌സി‌ബി) നേടിയ മികച്ച വിജയത്തിന് ശേഷം, സഹതാരം സൂര്യകുമാർ യാദവിനെപ്പോലെ മികച്ച ഷോട്ടുകൾ കളിക്കാൻ താൻ ശ്രമിച്ചതായി മുംബൈ ഇന്ത്യൻസ് (എംഐ) ബാറ്റർ നെഹാൽ വധേര വെളിപ്പെടുത്തി. രോഹിത് ശർമ്മയും കൂട്ടരും മുംബൈയിലെ ഐതിഹാസികമായ വാങ്കഡെ സ്റ്റേഡിയത്തിൽ സന്ദർശക ടീമിനെ തകർത്തെറിയുന്ന പ്രകടനമാണ് നടത്തിയത്.

35 പന്തിൽ നിന്ന് 83 റൺസ് നേടിയ സൂര്യകുമാർ യാദവിന്റെ മാസ്റ്റർക്ലാസ് തലക്കെട്ടുകളിൽ ഇടം നേടിയെങ്കിലും യുവതാരമായ നെഹാൽ വധേരയും ടീമിനായി മികച്ച പ്രകടനം നടത്തി . 34 പന്തിൽ മൂന്ന് സിക്‌സറുകളും നാല് ബൗണ്ടറികളുമടക്കം 52 റൺസ് നേടിയ യുവ താരം സൂര്യകുമാറിനൊപ്പം 140 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി. തന്റെ സഹതാരത്തെപ്പോലെ തന്നെ അതിമനോഹരമായ കുറച്ച് ഷോട്ടുകൾ കളിച്ച വധേര, വിജയത്തിന് ശേഷം സൂര്യകുമാറിനൊപ്പം ബാറ്റ് ചെയ്യുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു.

“അതെ, സൂര്യഭായിയുടെ കൂടെ ബാറ്റ് ചെയ്യുന്നത് വളരെ രസകരമാണ്. ഞാൻ അദ്ദേഹത്തിന്റെ ചില ഷോട്ടുകൾ പകർത്താൻ ശ്രമിച്ചു, പക്ഷേ അവ ആവർത്തിക്കാൻ കഴിഞ്ഞില്ല, കാരണം അവ കളിക്കാൻ വളരെ ബുദ്ധിമുട്ടാണ്. സൂര്യ ഭായ് ഒപ്പം ബാറ്റ് ചെയ്യാൻ മികച്ച പങ്കാളിയാണ്. “എന്നോട് വളരെ വേഗം നമുക്ക് ഈ മത്സരം അവസാനിപ്പിക്കാം എന്നാണ് സൂര്യകുമാർ പറഞ്ഞത്.” വധേര പറഞ്ഞു.

“ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ എന്റെ മുൻ മത്സരത്തിൽ ഞാൻ സ്കൂപ്പ് കളിക്കാൻ ശ്രമിച്ചു. എന്റെ കരിയറിൽ നേരത്തെ കളിച്ച് പരിചയമില്ലാത്തവ ഇവയാണ്. സൂര്യ ഭായിയിൽ നിന്നാണ് ഞാൻ ഇവ പഠിച്ചത്,”അദ്ദേഹം കൂട്ടിച്ചേർത്തു.