ഇന്ത്യയുടെ ബോളിംഗ് കോച്ച് ആരാവും?, ഗംഭീര്‍ ആവശ്യപ്പെട്ടത് ഇവരെ

ഗൗതം ഗംഭീറിനെ ബിസിസിഐ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി തിരഞ്ഞെടുത്തിരിക്കുകയാണ്. ഇന്ത്യയുടെ കോച്ചിംഗ് സെറ്റപ്പിലെ ഒരേയൊരു മാറ്റമല്ല ഗംഭീറിന്റെ വരവ്. താരം സ്വന്തം കോച്ചിംഗ് സ്റ്റാഫിനെ കൊണ്ടുവരാനും ആഗ്രഹിക്കുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെ അസിസ്റ്റന്റ് കോച്ചായ അഭിഷേക് നായരെ ഗംഭീര്‍ തന്റെ ഡെപ്യൂട്ടി ആയി കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ ബോളിംഗ് പരിശീലകനാവാന്‍ ഗംഭീര്‍ രണ്ട് പേരിലൊരാളെ ആവശ്യപ്പെട്ടെന്നാണ് വിവരം.

അത് ഇന്ത്യയുടെ മുന്‍ പേസറും ഇടം കൈയനുമായ സഹീര്‍ ഖാനും വലം കൈയന്‍ പേസറായിരുന്ന ലക്ഷ്മിപതി ബാലാജിയുമാണ്. സഹീര്‍ ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പേസ് ബോളര്‍മാരിലൊരാളാണ്. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായി ഗംഭീറിനൊപ്പം കളിച്ചിട്ടുള്ള താരമാണ് ബാലാജി. ഇന്ത്യന്‍ ടീമിലും ഗംഭീറിനൊപ്പം ബാലാജി കളിച്ചിട്ടുണ്ട്. കൂടാതെ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ബൗളിങ് പരിശീലകന്റെ റോളിലും ബാലാജി തിളങ്ങിയിട്ടുണ്ട്.

‘ബൗളിംഗ് കോച്ച് സ്ഥാനത്തേക്ക് സഹീര്‍ ഖാന്റെയും ലക്ഷ്മിപതി ബാലാജിയുടെയും പേരുകള്‍ ബിസിസിഐ ചര്‍ച്ച ചെയ്യുന്നു. വിനയ് കുമാറിന്റെ പേരില്‍ ബിസിസിഐക്ക് താല്‍പ്പര്യമില്ല,’ വൃത്തങ്ങള്‍ എഎന്‍ഐയോട് പറഞ്ഞു.

ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനക്കാരനായ സഹീര്‍ 92 മത്സരങ്ങളില്‍ നിന്ന് 311 ടെസ്റ്റ് വിക്കറ്റുകളും 309 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി 610 വിക്കറ്റുകളും നേടിയിട്ടുണ്ട്.

എട്ട് ടെസ്റ്റ് മത്സരങ്ങളില്‍ ടീം ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള ബാലാജി 37.18 ശരാശരിയില്‍ 27 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. മറുവശത്ത്, 30 ഏകദിനങ്ങളില്‍നിന്ന് 34 വിക്കറ്റുകളും നേടിയിട്ടുണ്ട്.