റെക്കോഡ് സിക്സര്‍ വേട്ട!, ഒടുവില്‍ ആ രഹസ്യം വെളിപ്പെടുത്തി ജയ്സ്വാള്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത്ര അനായാസമായി സിക്സറുകള്‍ നേടുന്നതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഇന്ത്യന്‍ യുവഓപ്പണര്‍ യശ്വസി ജയ്സ്വാള്‍. അന്താരാഷ്ര ക്രിക്കറ്റില്‍ ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളിലുമായി ഇതിനകം 42 മത്സരങ്ങള്‍ കളിച്ച ജയ്സ്വാള്‍ 72 സിക്സറുകള്‍ നേടിയിയിട്ടുണ്ട്.

സിക്സുകള്‍ പായിക്കാനുള്ള എന്റെ കഴിവ് മെച്ചപ്പെടുത്താന്‍ ഐപിഎല്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ചും സുബിന്‍ ബറൂച്ച സാറിനെ (രാജസ്ഥാന്‍ റോയല്‍സ് ഹൈ പെര്‍ഫോമന്‍സ് ഡയറക്ടര്‍) കുറിച്ച് ഇവിടെ പരാമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി എന്റെ ക്രിക്കറ്റ് മെച്ചപ്പെടുത്തുന്നതിനായി എന്നെ ഒരുപാട് സഹായിച്ചിട്ടുള്ളയാളാണ് അദ്ദേഹം.

കൂടാതെ രാജസ്ഥാന്‍ റോയല്‍സിനോടും ഞാന്‍ നന്ദി പറയുകയാണ്. അവര്‍ വളരെ മികച്ച രീതിയിലുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയത്. ഇതു കാരണം എനിക്കു അവിടെ പോയി വളരെ മികച്ച രീതിയില്‍ തയ്യാറെടുപ്പ് നടത്താന്‍ സാധിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ഇതു ഒരുപാട് ആളുകളുടെ സംഭാവനയാണെന്നു എനിക്കു പറയാന്‍ സാധിക്കും. ഇതോടൊപ്പം ഒരുപാട് സിക്സുകള്‍ ഞാന്‍ പരിശീലിക്കുകയും ചെയ്യാറുണ്ട്- ജയ്സ്വാള്‍ വെളിപ്പെടുത്തി.

2024ല്‍ ഇംഗ്ലണ്ടിനെതിരെ ഒരു ഉഭയകക്ഷി ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയെന്ന റെക്കോര്‍ഡ് ബുക്കില്‍ ജയ്സ്വാള്‍ തന്റെ പേര് രേഖപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 2019ല്‍ നേടിയ 19 സിക്സുകളുടെ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് തകര്‍ത്ത് യുവതാരം അഞ്ച് മത്സരങ്ങളില്‍നിന്ന് (9 ഇന്നിംഗ്സ്) 26 സിക്സറുകള്‍ പായിച്ചു.

കൂടാതെ, 2024-ല്‍ 36 സിക്സറുകള്‍ നേടി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന എന്ന റെക്കോര്‍ഡിലും ഈ യുവതാരം ഒന്നാമതെത്തി. പട്ടികയില്‍ ബ്രണ്ടന്‍ മക്കല്ലത്തെ (33 സിക്സറുകള്‍) പിന്നിലാക്കി.