തീതുപ്പും തകര്‍പ്പന്‍ ബോളിങ്: ക്രിക്കറ്റ് ഇന്ത്യയുടെ ഭാവി ഹാപ്പി

145ഉം 150 കിലോമീറ്റര്‍ വേഗതയില്‍ തീപാറുന്ന ബോളുകള്‍. അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യന്‍ താരങ്ങളായ ശിവം മാവിയും കംലേഷ് നാഗര്‍കോട്ടിയും എറിഞ്ഞ ബോളുകളുടെ വേഗം കണ്ട് കമേന്റര്‍മാര്‍ക്കും സൗരവ് ഗാംഗുലിയുള്‍പ്പടെയുള്ള താരങ്ങളും ഒരു കാര്യം ഉറപ്പിച്ചു. സ്പിന്‍ ബോളിങ്ങില്‍ ശക്തികാട്ടിയിരുന്ന ഇന്ത്യയ്ക്ക് ഫാസ്റ്റ് ബോളിങ്ങിലുള്ള ഭാവി ശോഭനം തന്നെ.

പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കുയും ഓസ്‌ട്രേലിയയും പേസ് ബോളര്‍മാരെ കൊണ്ട് സമ്പന്നമായപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് അസൂയയായിരുന്നു. കംലേഷിന്റെയും മാവിയുടെയും ബോളിങ് പ്രകടനം കണ്ടതോടെ അക്കാര്യത്തില്‍ ഇന്ത്യക്കാര്‍ക്കുമുണ്ടെടാ പിടി എന്ന് പറയുന്ന രീതിയിലേക്കെത്തിയിരിക്കുന്ന കാര്യങ്ങള്‍. ഓസ്‌ട്രേലിയയ്‌ക്കെതിരേ 100 റണ്‍സിന്റെ മികച്ച ജയം സ്വന്തമാക്കിയപ്പോള്‍ ഈ രണ്ട് ബോളര്‍മാരും മൂന്ന് വിക്കറ്റുകള്‍ വീതം നേടിയാണ് കയ്യടി വാങ്ങിയത്.

ലൈനും ലെങ്തും സമ്മേളിപ്പിച്ച് ഓഫ് സ്റ്റംപിന് നേരെ മാവിയും കംലേഷും എറിഞ്ഞ പന്തുകള്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരെ വട്ടം കറക്കുന്ന കാഴ്ചയാണ് ആദ്യ മത്സരത്തില്‍ കണ്ടത്. പാപുവ ന്യൂഗിനിക്കെതിരായ രണ്ടാം മല്‍സരത്തില്‍ അഞ്ച് ഓവറില്‍ വെറും 16 റണ്‍സ് വിട്ടുകൊടുത്ത് ശിവം മാവി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആറ് ഓവര്‍ ബോള്‍ ചെയ്ത നാഗര്‍കോട്ടി 17 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.

സിംബാബ്വെയ്‌ക്കെതിരെയും ഇവര്‍ തകര്‍പ്പന്‍ ബോളിങ് തുടര്‍ന്നു. ഏഴ് ഓവറില്‍ 30 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ മാവിയും എട്ട് ഓവറില്‍ 35 റണ്‍സ് മാത്രം വഴങ്ങിയ നാഗര്‍കോട്ടിയും സിംബാവെയെ 154 റണ്‍സില്‍ എറിഞ്ഞിടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

Read more

ശിവം പങ്കജ് മാവി എന്ന 19 വയസ്സുകാരന്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ. 18 വയസ്സിലെത്തിയ കംലേഷ് നാഗര്‍കോട്ടിയാകട്ടെ രാജസ്ഥാന്‍ സ്വദേശിയാണ്. ഭാവിയില്‍ ഇന്ത്യന്‍ പേസ് ബോളിങ്ങിന് ഈ രണ്ട് താരങ്ങളും മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ സംശമില്ലെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.