യൂസഫ് പത്താന് മറ്റൊരു തിരിച്ചടി കൂടി

ഉത്തേജ പരിശോധനയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് അഞ്ച് മാസം ബിസിസിഐയുടെ വിലക്കിനിരയായ യൂസഫ് പത്താനെ തേടി വീണ്ടും തിരിച്ചടി. മുഷ്താഖ് അലി ടി20 ട്രോഫിയ്ക്കുളള സൂപ്പര്‍ ലീഗ് പോരാട്ടത്തിനുളള ബറോഡ ടീമില്‍ നിന്നും യൂസഫ് പത്താനെ പുറത്താക്കി. ഇതോടെ വിലക്ക് മാറി ക്രിക്കറ്റ്് കളിക്കളത്തിലേക്ക് മടങ്ങി വരാം എന്ന പത്താന്റെ മോഹമാണ് വൃഥാവിലായത്.

ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് ജനുവരി 15 ന് അവസാനിച്ചിരുന്നതിനാല്‍ യൂസഫ് പത്താനെ സെലക്ടര്‍മാര്‍ ടീമിലേക്ക് തിരിച്ചു വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മറിച്ച് സംഭവിക്കുകയായിരുന്നു. ഇതോടെ ജനുവരി 27, 28 തീയ്യതികളില്‍ നടക്കുന്ന ഐപിഎല്‍ താരലേലത്തിനും താരത്തിന് തിരിച്ചടി നേരിട്ടേയ്ക്കാം.

നേരത്തെ ഉത്തേജക വിവാദത്തെ തുടര്‍ന്ന് പത്താന്റെ അടിസ്ഥാന വില വെറും 75 ലക്ഷം രൂപയായി ഐപിഎല്‍ അധികൃതര്‍ നിശ്ചയിച്ചിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കുള്ള തങ്ങളുടെ ടീമില്‍ പത്താനെ നിലനിര്‍ത്തിയിരുന്നില്ല.

ദീപക് ഹൂഡ നയിക്കുന്ന ബറോഡ ടീമില്‍ പ്രതീക്ഷിച്ചത് പോലെ തന്നെ ഇര്‍ഫാന്‍ പത്താനും ഇടം പിടിക്കാന്‍ കഴിഞ്ഞില്ല. അതെസമയം ഇര്‍ഫാന്‍ പത്താന് ബറോഡ ടീം എന്‍ഒസി അനുവദിച്ചു. ഇതോടെ താരത്തിന് മറ്റ് സംസ്ഥാനങ്ങള്‍ക്ക് വേണ്ടി ജെഴ്‌സി അണിയാം.

കരുത്തരായ ബെംഗാള്‍, ഡെല്‍ഹി, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നിവരുമായാണ് ലീഗില്‍ ബറോഡയ്ക്ക് മത്സരങ്ങളുള്ളത്.