സച്ചിന്റെ മകന്‍ അടുത്ത ക്രിസ് ഗെയ്ല്‍ ആവും, ഇത് മാത്രം ശ്രദ്ധിച്ചാല്‍ മതി, വെളിപ്പെടുത്തി യുവരാജ് സിങ്ങിന്റെ പിതാവ്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ അടുത്ത ക്രിസ് ഗെയ്‌ലാവുമെന്ന് തുറന്നുപറഞ്ഞ് യുവരാജ് സിങിന്റെ പിതാവ് യോഗ്‌രാജ് സിങ്. ഇന്ത്യന്‍ ബാറ്റര്‍മാരായ ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ പോലുളള സൂപ്പര്‍താരങ്ങളെ പരിശീലിപ്പിച്ചത് യുവരാജാണ്. ബാറ്റിങ്ങിനേക്കാള്‍ കൂടുതല്‍ ബോളിങ്ങിലാണ് അര്‍ജുന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 17 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ ഇതുവരെ കളിച്ചിട്ടുളള സച്ചിന്റെ മകന്‍ 37 വിക്കറ്റുകള്‍ വീഴ്ത്തി. 532 റണ്‍സും താരപുത്രന്‍ നേടി. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെയാണ് ഈ നേട്ടം.

അതേസമയം ബോളിങ്ങില്‍ ശ്രദ്ധ കുറച്ച് ബാറ്റിങ്ങില്‍ ഇനി മുതല്‍ കൂടുതല്‍ അര്‍ജുന്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് യോഗ്‌രാജ് സിങ് പറയുന്നു. “യുവരാജും സച്ചിനും അടുത്ത സുഹൃത്തുക്കളായതിനാല്‍ സച്ചിന്റെ മകനെ മൂന്ന് മാസത്തേക്ക് യുവരാജിനൊപ്പം വിടണം. അവന്‍ അടുത്ത ക്രിസ് ഗെയ്‌ലാവുമെന്ന് എനിക്ക് ഉറപ്പാണ്. പലപ്പോഴും ഒരു ഫാസ്റ്റ് ബോളര്‍ക്ക് സ്‌ട്രെസ് ഫ്രാക്ചര്‍ സംഭവിച്ചാല്‍ അത്ര ഫലപ്രദമായി പന്തെറിയാന്‍ കഴിയില്ല. കുറച്ച് കാലത്തേക്ക് അര്‍ജുനെ യുവരാജിന് കൈമാറുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതുന്നു”, യോഗ്‌രാജ് സിങ് കൂട്ടിച്ചേര്‍ത്തു.

Read more

ഐപിഎലില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഇത്തവണയും മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമാണ്. എന്നാല്‍ ഈ സീസണില്‍ ഇതുവരെ ഒറ്റക്കളിയിലും ഭാഗമാവാന്‍ അര്‍ജുന് സാധിച്ചിട്ടില്ല. ഐപിഎലില്‍ കഴിഞ്ഞ സീസണുകളിലായി അഞ്ച് മത്സരങ്ങളിലാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് കളിക്കാന്‍ സാധിച്ചത്. ഈ മത്സരങ്ങളില്‍ നിന്നായി മൂന്ന് വിക്കറ്റുകളും 13 റണ്‍സുമാണ് താരപുത്രനുളളത്. ഗോവ ടീമിന് വേണ്ടിയാണ് അഭ്യന്തര ക്രിക്കറ്റില്‍ സച്ചിന്റെ മകന്‍ കളിക്കാറുളളത്.