ഹ്യൂമേട്ടന്റെ മിന്നും ഫോമില്‍ മുംബൈ കോട്ട തകര്‍ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം പാദ പോരാട്ടങ്ങള്‍ക്കു തുടക്കമാകുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റി എഫ്‌സിക്കെതിരേ. ഇന്ന് മുംബൈ ഫുട്ബോള്‍ അരിനയില്‍ രാത്രി എട്ടിനാണ് മത്സരം.

കൊച്ചിയില്‍ നടന്ന അദ്യ പാദത്തില്‍ ഇരുടീമുകളും 1-1നു സമനില പാലിച്ചിരുന്നു. എന്നാല്‍ പുതിയ പരിശീലകന്‍ എത്തിയതോടെ കെട്ടിലും മട്ടിലും മാറ്റങ്ങളൊരുക്കിയ ബ്ലാസ്‌റ്റേഴ്‌സ് മുംബൈക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് വിലയിരുത്തലുകള്‍. കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകന്‍ ഡേവിഡ് ജെയിംസിന്റെ കീഴില്‍ തോല്‍വി അറിയാതയാണ് മുംബൈയ്ക്കെതിരെ ഇറങ്ങുന്നത്.

മറുവശത്ത് ഡിസംബര്‍ 17നു എ.ടി.കെയോട് 0-1നു തോറ്റതിനു ശേഷം കഴിഞ്ഞ മൂന്നു മത്സരങ്ങളിലും മുംബൈയ്ക്ക് തോല്‍വി അറിയേണ്ടി വന്നിട്ടില്ല. നോര്‍ത്ത് ഈസറ്റിനെതിരെ 2-0നും ഡല്‍ഹി ഡൈനാമോസിനെതിരെ 4-0നും വിജയിച്ച മുംബൈ ജംഷെഡ്പൂരിനെതിരെ നടന്ന മത്സരത്തില്‍ 2-2നു സമനില പങ്കിട്ടു. അതിനു ശേഷമാണ് സ്വന്തം തട്ടകത്തില്‍ ഇന്ന് കേരള ബ്ലാസറ്റേഴ്സിനെ എതിരിടാന്‍ മുംബൈ ഒരുങ്ങിയിരിക്കുന്നത്.

ആദ്യ പാദത്തില്‍ നേരിട്ട കേരള ബ്ലാസറ്റേഴ്സിനെ അല്ല രണ്ടാം പാദത്തില്‍ നേരിടേണ്ടതെന്നും ബ്ലാസ്റ്റേഴ്സ് വളരെ മാറിയെന്നും മുംബൈ കോച്ച് അലക്സാന്ദ്രെ ഗുയിമറെസ് വ്യക്തമാക്കിയിരുന്നു. കൊച്ചിയില്‍ നടന്ന ആദ്യ പാദത്തില്‍ മാര്‍ക്ക് സിഫിനിയോസിന്റെ 14-ാം മിനിറ്റിലെ ഗോളില്‍ മുന്നില്‍ എത്തിയ കേരള ബ്ലാസ്റ്റേഴ്സിനെതിരെ 77-ാം മിനിറ്റില്‍ ബല്‍വന്ത് സിംഗ് നേടിയ ഗോളിലാണ് മുംബൈ സമനില സ്വന്തമാക്കിയത്.

“പുതിയ കോച്ച് എല്ലാം മാറ്റിമറിക്കും. വളരെ നിര്‍ണായക ഗെയിമിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഡല്‍ഹിക്കെതിരേ ജയിച്ചത്. ആ ജയം മുംബൈക്ക് നല്‍കുന്ന മുന്നറിയിപ്പാണ്. ഗുയിമറെസ് പറഞ്ഞു. ബ്ലാസറ്റേഴ്സ് ടീമില്‍ എത്തിയ പുതിയ കളിക്കാരന്‍ കെസിറോണ്‍ കിസിറ്റോയെയും ഗുയിമാറെസ് പ്രത്യേകം എടുത്തു പറഞ്ഞു.

“ഞങ്ങളുടെ നേട്ടം പാതി വഴി പിന്നിടുമ്പോള്‍ പ്ലേ ഓഫ് ഘട്ടത്തിനു അരികിലെത്തുകയാണ്. വളരെ നല്ല നിലയിലേക്കു കാര്യങ്ങള്‍ പുരോഗമിച്ചിരിക്കുന്നു. ഇനി ഈ ലക്ഷ്യം പൂര്‍ത്തിയാക്കണം. ഹോം ഗ്രൗണ്ടില്‍ വരാനിരിക്കുന്ന മത്സരങ്ങളില്‍ ആ നേട്ടം കൈവരിക്കാനാകും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള ബ്ലാസറ്റേഴ്സിന്റെ പ്രതിരോധനിരയില്‍ വിള്ളല്‍ ഉണ്ടാക്കി തന്റെ ടീം മുന്നേറുന്നതു കാണുവാന്‍ കാത്തിരിക്കുകയാണെന്നും ഗുയിമാറെസ് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ മുംബൈ സിറ്റി എഫ്.സി ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 14 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്. കേരള ബ്ലാസറ്റേഴ്സ് ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 11 പോയിന്റോടെ എഴാം സ്ഥാനത്തും.

മുംബൈ ടീമിനു കഴിഞ്ഞ ജംഷെ്ഡപൂരിനെതിരായ മത്സരത്തിനു ശേഷം നീണ്ട വിശ്രമം ലഭിച്ചത് അവര്‍ക്കു ഗുണകരമായിട്ടുണ്ടെന്ന് കേരള ബ്ലാസറ്റേഴ്സ് പരിശീലകന്‍ ഡേവിഡ് ജെയിംസ് പറഞ്ഞു. ഇക്കാലയളവില്‍ ടീമിന്റെ ഫിസിയോയ്ക്ക് കളിക്കാരെ മത്സരത്തിനു പ്രാപ്തരാക്കി എടുക്കാന്‍ വേണ്ട സമയം ലഭിച്ചു. ബ്ലാസറ്റേഴ്സിനോട് 3-1നു കീഴടങ്ങിയ ഡല്‍ഹിയേക്കാള്‍ വളരെ വ്യത്യസ്തമായ ടീമാണ് മുംബൈ എന്നും ,ഇതൊരു വെല്ലുവിളി ആയിരിക്കുമെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.

“എറ്റവും പ്രധാനപ്പെട്ടത് ഭയമില്ലാതെ ഒരുങ്ങി എന്നതാണ്. മികച്ച റിസള്‍ട്ടിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്‌സ് കാത്തിരിക്കുന്നത്. ഡല്‍ഹിയുമായി താരതമ്യം ചെയ്താല്‍ മുംബൈയുടെ കേളീശൈലി വളരെ വ്യത്യാസമാണ്. അതുകൊണ്ടു തന്നെ എതിരാളികളുടെ കേളി ശൈലിക്കനുസരിച്ച് ഞങ്ങള്‍ക്കും മാറേണ്ടിയിരിക്കുന്നു. ഭാഗ്യവശാല്‍ മികച്ച കോച്ചിങ്ങ് സറ്റാഫിനെ ഞങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ വളരെ നന്നായി ഒരുങ്ങുവാനും കഴിഞ്ഞു. ഞങ്ങള്‍ക്കു ചെയ്യാന്‍ കഴിയാതിരുന്ന ചിലതാണ് ഇവിടെ പ്രതീക്ഷിക്കുന്നത് “. ഡേവിഡ് ജെയിംസ് പറഞ്ഞു.

Read more

രാജ്യമെങ്ങും ആരാധകരുടെ വലിയ പിന്തുണയാണ് ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പടയ്ക്കു ലഭിക്കുന്നത്. മലയാളികള്‍ എറെയുള്ള മുംബൈയിലെ ഫുട്ബോള്‍ അരീനയില്‍ സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്ന അനുഭവം ആയിരിക്കും കേരള ബ്ലാസറ്റേഴസിനു ഇന്ന് ലഭിക്കുക. അതേപോലെ ഈ സീസണ്‍ മുഴുവനും ഈ മികച്ച അന്തരീക്ഷം കേരള ബ്ലാസ്റ്റേഴ്സിനു കാത്തു സൂക്ഷിക്കേണ്ടതുണ്ട്.