ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത!

കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ കേടായ കസേരകള്‍ എത്രയും പെട്ടന്നെ നന്നാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.

ഈ പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ അധികൃതര്‍ക്ക് നോട്ടീസയച്ചു. ജിസിഡിഎ സെക്രട്ടറിയും എറണാകുളം ജില്ലാ കളക്ടറും കേരള ബ്ലാസ്റ്റേഴ്സ് സിഇഒയും പ്രശ്നം പരിഹാരിക്കണമെന്ന് കമ്മീഷന്റെ ഉത്തരവിലുണ്ട്. മൂന്നാഴ്ചക്കകം മൂവരും കമ്മീഷനില്‍ വിശദീകരണം ഫയല്‍ ചെയ്യണമെന്ന് നിര്‍ദ്ദേശമുണ്ട്.

നേരത്തെ ആദ്യ മത്സരത്തിനിടെ ഗാലറിയിലെ കസേരകള്‍ പലതും നശിച്ചിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തിലും ഇത് ശരിയാക്കാന്‍ അധികൃതര്‍ ഒരു ശ്രമവും നടത്തിയില്ല. ഇതാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിന് പ്രേരിപ്പിച്ചത്.

കോടിക്കണക്കിനു രൂപ ചെലവഴിച്ചു സ്റ്റേഡിയം നവീകരിച്ചിട്ടും കസേരകള്‍ നന്നാക്കാത്തത് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതര കൃത്യവിലോപമാണെന്നു കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് സിഇഒ വ്യക്തിപരമായി ഇക്കാര്യത്തില്‍ ഇടപെട്ടു പരിഹാര നടപടികള്‍ സ്വീകരിക്കണം.

നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഐഎസ്എല്‍ ടിക്കറ്റുകള്‍ കൗണ്ടറിലൂടെ വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു.