ഐ ലീഗിലും പിള്ളേര് പൊളിച്ചു; ചെന്നൈ എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു

ഇന്ത്യന്‍ അണ്ടര്‍ 17, 19 ടീമംഗങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിച്ച ഇന്ത്യന്‍ ആരോസിന് ഐ ലീഗിലെ ആദ്യ മത്സരത്തില്‍ ഉഗ്രന്‍ ജയം. ബാംബോളിനില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ടീമിന്റെ ഭാവി താരങ്ങള്‍ ചെന്നൈ എഫ്‌സിയെ തുരത്തിയത്. മത്സരത്തില്‍ അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞ അങ്കിത് ജാദവ് രണ്ടു ഗോള്‍ നേടി. ബോറിസ് സിങ് തങ്ജം ആണ് മൂന്നാം ഗോളിനുടമ.

കളിയുടെ തുടക്കത്തില്‍ തന്നെ ചെന്നൈ എഫ്‌സി പോസ്റ്റിലേക്ക് പന്തെത്തിച്ചുകൊണ്ടാണ് ഇന്ത്യയുടെ ജൂനിയര്‍ താരങ്ങള്‍ ഐ ലീഗ് തുടങ്ങിയത്. 20ാം മിനിട്ടിലാണ് അങ്കിത് ചെന്നൈ വലയില്‍ ആദ്യം പന്തെത്തിച്ചത്. രണ്ടാം പകുതിയുടെ 58ാം മിനുട്ടില്‍ അങ്കിത് ഗോള്‍ നേട്ടം രണ്ടാക്കി ഉയര്‍ത്തി. 90ാം മിനുട്ടില്‍ തങ്ക്ജത്തിലൂടെ ഇന്ത്യന്‍ ആരോസ് ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

Read more

മത്സരത്തിന് മുമ്പ് ടീമിന്റെ പരിശീലകനായ ലൂയിസ് നോര്‍ട്ടണ്‍ ഈ ടീമില്‍ നിന്ന് അത്ഭുതങ്ങള്‍ പ്രതീക്ഷക്കരുതെന്ന് ആരാധകരോട് അഭ്യാര്‍ത്ഥിച്ചിരുന്നു. എന്നാല്‍, ആരാധകരെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യയുടെ ഫുട്‌ബോള്‍ ഭാവി ശോഭനമാക്കാനുള്ള താരങ്ങള്‍ ജിഎംസി ബാംബോളിനില്‍ നടത്തിയത്.