ഇന്ത്യൻ ഫുട്‍ബോൾ ടീമിന്റെ പുതിയ പരിശീലകൻ റെഡി, ഐഎസ്എലിലെ വമ്പനെ തന്നെ എത്തിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ; ആരാധകർ ആവേശത്തിൽ

കടുത്ത ഫണ്ട് ക്ഷാമം കാരണം വളരെ കഷ്ടപ്പെടുന്ന സമയത്തും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തങ്ങളുടെ ബുദ്ധിമുട്ടുകൾ മറന്ന് പുരുഷ ദേശീയ ഫുട്ബോൾ പരിശീലകനായി മനോലോ മാർക്വേസിനെ നിയമിച്ചു. ഇഗോർ സ്റ്റിമാക്കിൻ്റെ പിൻഗാമിയാകാനുള്ള മത്സരത്തിൽ അൻ്റോണിയോ ലോപ്‌സ് ഹബാസ്, സാൻജോ സെൻ എന്നിവരെ മറികടന്ന് മനോലോ മുന്നിലേക്ക് വരിക ആയിരുന്നു.

എഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി ശനിയാഴ്ച 55 കാരനായ മാർക്വേസിനെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചപ്പോൾ പ്രായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം 67 കാരനായ ഹബാസിനെ ഒഴിവാക്കാൻ അവർ നിർബന്ധിതരാകുക ആയിരുന്നു. വരാനിരിക്കുന്ന 2024-25 സീസണിൽ എഫ്‌സി ഗോവയുടെ ഹെഡ് കോച്ചായി തുടരാനുള്ള ഓപ്ഷനോടുകൂടിയ മൂന്ന് വർഷത്തെ കരാർ അദ്ദേഹത്തിന് നൽകും, അതിനുശേഷം അദ്ദേഹം മുഴുവൻ സമയ അടിസ്ഥാനത്തിൽ ചുമതലയേൽക്കും.

ഗോവയിൽ നിന്ന് മാർക്വേസിന് “പ്രതിമാസം 25,000 ഡോളർ” ശമ്പളമായി ലഭിക്കുന്നതിനാൽ ഈ ക്രമീകരണം എഐഎഫ്എഫിൻ്റെ സാമ്പത്തിക ഭാരം ലഘൂകരിക്കും. എഐഎഫ്എഫ് പ്രസിഡൻ്റ് കല്യാൺ ചൗബേയെ മാർക്വേസുമായുള്ള ശമ്പള ചർച്ചകൾ നയിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

2021-22 സീസണിൽ ഹൈദരാബാദ് എഫ്‌സിയെ ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡ് കിരീടത്തിലേക്ക് നയിച്ചുകൊണ്ട്, “ഇന്ത്യൻ ഫുട്‌ബോളിൻ്റെ നിലവിലെ സാഹചര്യം അറിയുന്ന” ഒരു ചീഫ് കോച്ചിനെ നിയമിക്കാൻ എഐഎഫ്എഫ് തീരുമാനിക്കുക ആയിരുന്നു.

പിന്നീട് 2023-24 സീസൺ മുതൽ മൾട്ടി-ഇയർ ഡീലിൽ എഫ്‌സി ഗോവയിൽ ചുമതലയേറ്റ അദ്ദേഹം അവരെ ഫൈനലിലേക്ക് നയിക്കാനും സാധിച്ചിട്ടുണ്ട്. സെനിലൂടെ ഒരു പരിശീലകനെ കണ്ടെത്തി അതിലൂടെ സാമ്പത്തിക ലാഭം പ്രതീക്ഷിച്ച ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ ഫുൾ ടൈം പരിശീലകൻ എന്ന നിലയിൽ ഉള്ള അദ്ദേഹത്തിന്റെ അനുഭവ സമ്പത്തിന്റെ കുറവ് ആ തീരുമാനത്തിൽ നിന്ന് പിന്നോട്ട് വലിക്കുക ആയിരുന്നു .

2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലേക്ക് ടീമിനെ എത്തിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് എഐഎഫ്എഫ് സ്റ്റിമാക്കിനെ പുറത്താക്കുകയും മൂന്ന് മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകുകയും ചെയ്തു. 2026 ജൂൺ വരെ കരാർ പ്രകാരം പൂർണമായും നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് എഐഎഫ്എഫിനെ ഫിഫയുടെ ട്രൈബ്യൂണലിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയ ക്രൊയേഷ്യൻ ഇത് നിരസിക്കുകയും ചെയ്തു.